തന്നെ കൈയേറ്റം ചെയ്തതിന് മാപ്പ് പറയാൻ എത്തിയ ആളുടെ കാൽ കഴുകി മുത്തി വൈദികൻ; അമ്പരന്ന് ഇടവകജനം

തൃശൂർ മാളയിൽ വികാരിയച്ചനെ കൈയേറ്റം ചെയ്തയാൾക്ക് പള്ളിക്കമ്മിറ്റി വിധിച്ച ശിക്ഷ ഞായറാഴ്ച പൊതുകുർബാനയുടെ മദ്ധ്യേ മാപ്പുപറയുക എന്നതായിരുന്നു. പൊലീസ് കേസ് പിൻവലിക്കണമെങ്കിൽ മാപ്പു പറയണം എന്നായിരുന്നു കമ്മിറ്റിയുടെ  തീരുമാനം.

കമ്മിറ്റിയുടെ  തീരുമാന പ്രകാരം പ്രതി’ ‍26നു മാപ്പു പറയാൻ തയ്യാറായി പള്ളിയിലെത്തി. വികാരി ഫാ. നവീൻ ഊക്കൻ കുർബാനമദ്ധ്യേ അദ്ദേഹത്തെ അൾത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. എന്നിട്ട് ഇടവകജനത്തോടായി അദ്ദേഹം പറഞ്ഞു, പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്. എന്നിട്ട് അച്ചൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാൽ കഴുകിയതു പോലെ കാൽ കഴുകി, കാലിൽ ചുംബിച്ചു. ‘സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല…’.

മാള തുമ്പരശേരി സെന്റ് മേരീസ് പള്ളിയിലാണ് ക്ഷമയുടെ സന്ദേശം പകർന്ന ഈ വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്. “ഇദ്ദേഹം മാപ്പു പറയാൻ തയ്യാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കിൽ നിങ്ങൾ എഴുന്നേറ്റു നിന്നു കൈയടിക്കുക, അല്ലെങ്കിൽ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാം” – ഫാ. നവീൻ പറഞ്ഞു. പള്ളി നിറഞ്ഞ ജനം എഴുന്നേറ്റു നിന്നു. ചിറകടി ശബ്ദം പോലെ കൈയടി മുഴങ്ങി.

പ്രായമായവരെ ഫാ. നവീൻ ഊക്കൻ കഴിഞ്ഞ ദിവസം വിനോദയാത്രയ്ക്കു കൊണ്ടു പോയിരുന്നു. തിരിച്ചു വരാൻ വൈകിയെന്നു പറഞ്ഞാണ് ഇടവകയില്‍ ഒരാൾ അച്ചനെ കൈയേറ്റം ചെയ്തത്.