കൂടത്തായി കൊലപാതക പരമ്പര; പള്ളിവികാരിയില്‍ നിന്ന് നിര്‍ണായക വിവരം ലഭിക്കാനുണ്ടെന്ന് അന്വേഷണസംഘം

കൂടത്തായി കൊലപാതക പരമ്പര കേസില്‍ കൂടത്തായി പള്ളി വികാരിയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന് അന്വേഷണ സംഘം. പള്ളി വികാരിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയും. കല്ലറ തുറക്കാതിരിക്കാന്‍ ജോളി പള്ളിവികാരിയെ സ്വാധീനിച്ചുവെന്നത് പോലീസ് കണ്ടെത്തിയിരുന്നു. ധ്യാനം കൂടാന്‍ പോയ പള്ളിവികാരി ഇന്നോ നാളെയോ തിരിച്ചെത്തും. ജോളിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതേസമയം ആറ് കൊലപാതകങ്ങളിലും ജോളി കുറ്റസമ്മതം നടത്തി കഴിഞ്ഞു. ഓരോ കൊലപാതകവും ചെയ്തത് എങ്ങനെയെന്നും അന്വേഷണ സംഘത്തോട് വിവരിച്ചിട്ടുണ്ട്. ഇനി ഈ മൊഴികള്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തണം. സാഹചര്യങ്ങളെ കൂട്ടിയിണക്കാന്‍ കഴിയുന്ന സാക്ഷി മൊഴികള്‍ കൂടി വേണം. ഇതെല്ലാം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.

തുടര്‍ച്ചയായി മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യം ചെയ്യലിനാണ് ജോളിയെ അന്വേഷണ സംഘം വിധേയമാക്കുന്നത്. അന്വേഷണത്തിന് സാങ്കേതിക സഹായം നല്‍കാനായി നിയോഗിച്ച ഐ.സി.റ്റി പോലീസ് സുപ്രണ്ട് ഡോ ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോഴിക്കോട് എത്തും.