തൃശൂരിൽ ബിജെപിയെ തളയ്ക്കാൻ കോൺഗ്രസ്, ഒരുലക്ഷം അണികളുമായി മഹാസമ്മേളത്തിന് ഒരുക്കം, ലോക്സഭാ തിരഞ്ഞടുപ്പ് ലക്ഷ്യം

കേരളത്തിൽ കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി നാലിന് തുടക്കമാകും. അന്നേ ദിവസം തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തോടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കപ്രവർത്തനങ്ങൾഡ ആരംഭിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരിയില്‍ രണ്ട് തവണ തൃശൂര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടി എന്ന നിലയിലാകും കോണ്‍ഗ്രസിന്റെ സമ്മേളനം.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കുന്നതോടെ രാഷ്ട്രീയമായി ബിജെപിക്ക് മറുപടി നല്‍കുക എന്നതും തൃശൂര്‍ മണ്ഡലത്തില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന പ്രതീതിയും സൃഷ്ടിക്കുവാനാണ് ശ്രമം.

സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. ഞായറാഴ്ച വൈകുന്നേരം 3.30ന് തേക്കിന്‍കാട് മൈതാനത്താണ് സമ്മേളനം.

സമ്മേളനം വന്‍ വിജയമാക്കുന്നതിന് ആവശ്യമായ വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന കെപിസിസി ഭാരവാഹിയോഗം തീരുമാനിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍നിന്ന് പരമാവധി സീറ്റുകള്‍ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നു. ഇതില്‍ പ്രധാന സംസ്ഥാനം കേരളമാണ്.അതുകൊണ്ടാണ് കേരളത്തിൽ ശക്തമായ പ്രചാരണത്തിന് ലക്ഷ്യമിടുന്നത്.