ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് രാത്രി ജയില്‍ മോചനം; മോദി പങ്കെടുക്കുന്ന ചടങ്ങിനെത്തും

ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റും കോഴിക്കോട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രകാശ്ബാബു ഇന്നലെ രാത്രി ജയില്‍ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് രാത്രി ഒമ്പത് മണിയ്ക്ക് കൊട്ടാരക്കര സബ്ജയിലില്‍ നിന്നാണ് പ്രകാശ് ബാബു ജയില്‍ മോചിതനായത്.

കോഴിക്കോട് മണ്ഡലത്തില്‍ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിനാല്‍ രാത്രി തന്നെ പ്രകാശ് ബാബു കോഴിക്കോട്ടേക്ക് തിരിച്ചു.

പ്രകാശ് ബാബുവിന് ഒട്ടേറെ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവും നല്‍കുക, പത്തനംതിട്ട ജില്ലയില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ അനുമതിയോടെയോ മാത്രമെ പ്രവേശിക്കാവൂ, വിദേശത്തേക്ക് പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കുക തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍.