സിപിഐഎം എനിക്ക് നല്‍കിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല..; വിമര്‍ശനവുമായി പി.പി ദിവ്യ

കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ മുന്‍ പ്രസിഡന്റ് ആയിരുന്ന പി.പി ദിവ്യയെ ഒഴിവാക്കിയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. ദിവ്യ മത്സരിച്ചിരുന്ന കല്യാശ്ശേരി ഡിവിഷനില്‍ വി.വി പവിത്രനാണ് പുതിയ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ വിശദീകരണവുമായി ഫെയ്‌സബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് ദിവ്യ.

”സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് ചിന്തിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തില്‍ ഒരു വ്യക്തി 3 തവണ മത്സരിക്കുന്നത് തന്നെ അപൂര്‍വമാണെന്ന്. പി പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ചുമതല വഹിച്ചു 15 വര്‍ഷം പൂര്‍ത്തിയാക്കി. സിപിഐഎം എനിക്ക് നല്‍കിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല…”

”ഇതൊക്കെ മറച്ചു വെച്ച് വാര്‍ത്ത ദാരിദ്ര്യം കാണിക്കാന്‍ ഓരോ വാര്‍ത്തയുമായി വന്നു കൊള്ളും… വേട്ട പട്ടികളുടെ ചിത്രം ലോഗോ ആക്കി സ്വീകരിക്കുന്നതാ ഈ മാധ്യമങ്ങള്‍ക്ക് നല്ലത്… തിരഞ്ഞെടുപ്പ് കഴിയും വരെയുള്ള എല്ലാ സ്‌ക്രിറ്റിപ്പിലും എന്നെ ഉള്‍പ്പെടുത്തുമായിരിക്കും…. പ്രതീക്ഷയോടെ….” എന്നാണ് പി.പി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Read more

അതേസമയം, നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് പി.പി ദിവ്യ. ഈ കേസിലെ വിവാദത്തിന് പിന്നാലെയാണ് ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുന്നത്. പതിനാറ് ഡിവിഷനുകളിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ സിപിഎം മത്സരിക്കുന്നത്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.