'ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുത്'; കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം

കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിവാദം തുടരുന്നു. കൊല്ലത്ത് പി.സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളിനെ ഒഴിവാക്കണം. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യ സ്ഥാനാര്‍ത്ഥി എന്നും പോസ്റ്ററില്‍ പറയുന്നു. കൊല്ലം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ബിന്ദുകൃഷ്ണക്കൊപ്പം പി സി വിഷ്ണുനാഥിന്റെ പേരും പരിഗണിക്കുന്നുണ്ട്. ഐ ഗ്രൂപ്പ് നേരത്തെ പി സി വിഷ്ണുനാഥിന് എതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് പരിഗണിക്കുന്ന ഡോ. എസ് എസ് ലാലിനെതിരെയും പ്രതിഷേധം. തൃശൂര്‍ പുതുക്കാട് സീറ്റില്‍ പെയ്ഡ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നുവെന്ന് ആരോപിച്ചും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വിജിലന്‍സ് കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്നും പോസ്റ്ററില്‍ ആരോപണം. കോണ്‍ഗ്രസിന്റെ പുതുക്കാട് സീറ്റില്‍ സ്ഥാനാര്‍ത്ഥി പരിഗണനാപട്ടികയിലുള്ള ബാബുരാജിനെതിരെയാണ് പേര് പരാമര്‍ശിക്കാതെ ഉള്ള പോസ്റ്റര്‍ പ്രതിഷേധം. സേവ് കോണ്‍ഗ്രസ് സേവ് പുതുക്കാട് എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്ററുകള്‍.

കൊച്ചിയില്‍ മുന്‍ മേയറായ ടോണി ചമ്മിണിക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍. കെപിസിസി കൊച്ചിയില്‍ ടോണി ചമ്മിണിയുടെ പേര് അംഗീകരിച്ച് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ലത്തീഫ് ഇത് സംബന്ധിച്ച് ട്വന്റിഫോറിനോട് പ്രതികരിച്ചു.