വിരമിച്ചതിന് ശേഷമുള്ള പ്രതികരണം ദുരൂഹം; ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തില്‍ അന്വേഷണം വേണമെന്ന് വനിതാ കമ്മീഷന്‍

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ ഉചിതമായില്ലെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. വിരമിച്ചതിന് ശേഷമാണ് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ട്. ഇങ്ങനെയുള്ള വെളിപ്പെടുത്തലുകള്‍ ഉന്നതപദവികളില്‍ ഇരുന്നവര്‍ക്ക് ഭൂഷണമല്ല. ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ആരെയാണ് സഹായിക്കുകയെന്ന് മുന്‍ ഡിജിപി ആലോചിക്കട്ടെ. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. അതേസമയം വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ആര്‍ ശ്രീലേഖയ്‌ക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

മനുഷ്യാവകാശപ്രവര്‍ത്തക കുസുമം ജോസഫ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ഈ വീഡിയോ പൊലീസ് പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കണമോ എന്ന കാര്യം തീരുമാനിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സസ്‌നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ പുറത്തു വിട്ട വീഡിയോയിലെ പരാമര്‍ശങ്ങളാണ് പരാതിക്ക് കാരണം.

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുസുമം ജോസഫ് പരാതി നല്‍കിയത്. ദിലീപും പള്‍സര്‍ സുനിയും ഒപ്പമുള്ള ചിത്രം വ്യാജമായി നിര്‍മ്മിച്ചതാണ്. പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയതെന്ന് പറയുന്ന കത്ത് അയാളല്ല എഴുതിയത്. ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടില്ലെന്നും ആര്‍ ശ്രീലേഖ പറഞ്ഞിരുന്നു.