സി.ദിവാകരന് എതിരെ നടപടിക്ക് സാദ്ധ്യത; പതാക ഉയര്‍ത്തലില്‍ നിന്ന് ഒഴിവാക്കിയേക്കും

പ്രായപരിധി തീരുമാനത്തിനെതിരെ പരസ്യവിമര്‍ശനം നടത്തിയ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി. ദിവാകരനെതിരെ നടപടിയ്ക്ക് സാദ്ധ്യത. പ്രതിനിധി സമ്മേളനത്തില്‍ പതാക ഉയര്‍ത്താന്‍ നിശ്ചയിച്ചിരിക്കുന്ന സി. ദിവാകരനെ അതില്‍ നിന്ന് ഒഴിവാക്കുന്നത് നേതൃത്വത്തിന്റെ ആലോചനയിലാണ്.

സംസ്ഥാന നേതൃത്വത്തില്‍ പ്രായപരിധി 75 വയസാക്കി പരിമിതപ്പെടുത്തിയ തീരുമാനം താന്‍ അറിഞ്ഞില്ലെന്ന് സി ദിവാകരന്റെ പരസ്യവിമര്‍ശനത്തെ അച്ചടക്കം ലംഘനമായിട്ടാണ്് പാര്‍ട്ടി കാണുന്നത്. സമ്മേളനം ആവേശകരമായി നടക്കാനിരിക്കെ ദിവാകരന്റെ പ്രചാരണം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ഒരു വിഭാഗം നേതാക്കള്‍ക്കിടിയില്‍ അഭിപ്രായമുണ്ട്.

അതേസമയം സംസ്ഥാന സമ്മേളനത്തിന് പതാക ഉയരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരസാധ്യത ഉറപ്പിക്കുകയാണ് സിപിഐ. പ്രായപരിധി വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ സി ദിവാരകന്റെ രൂക്ഷ വിമര്‍ശനവും കാനം രാജേന്ദ്രന്റെ മറുപടിയും പുറത്ത് വന്നതോടെ സിപിഐയില്‍ ഒളിഞ്ഞും തെളിഞ്ഞും നിന്ന പക്ഷങ്ങള്‍ പ്രകടമായി.