സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയ സമയം നാളെ അവസാനിക്കും; പി.എഫ്‌.ഐക്കാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ അടിയന്തര ഉത്തരവിറക്കി ടി.വി അനുപമ; സംസ്ഥാനം എങ്ങും നടപടി

ഹൈക്കോടതി താക്കീത് നല്‍കിയതോടെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ നാശനഷ്ടം ഈടാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. ഹര്‍ത്താലില്‍ ഉള്‍പ്പെട്ട പി.എഫ്.ഐ നേതാക്കളുടെ സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി തുടങ്ങി. സംസ്ഥാന ജനറല്‍ സെക്രട്ടറിയിരുന്ന അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും കണ്ടു കെട്ടിയിട്ടുണ്ട്. കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വത്തുക്കള്‍ കണ്ടു കെട്ടിയത്.

ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ നാളെ അഞ്ചുമണിക്ക് മുമ്പായി കണ്ടുകെട്ടാന്‍ ലാന്റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിട്ടുണ്ട്. മിന്നല്‍ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കണ്ടുകെട്ടല്‍ നടപടി വൈകിയതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

തിരുവനന്തപുരത്ത് അഞ്ച് പിഎഫ്‌ഐ നേതാക്കളുടെ വീടുകള്‍ ജപ്തി ചെയ്തു. വയനാട്ടില്‍ 14 ഇടങ്ങളിലാണ് ജപ്തി നടപടികള്‍ നടക്കുന്നത്. തൃശൂര്‍ കുന്നംകുളത്ത് നേതാക്കളുടെ അഞ്ചു വീടുകളും ജപ്തി ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ജില്ലകളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

മുന്‍കൂര്‍ നോട്ടീസ് ഒന്നും കൂടാതെ, നേരിട്ട് ജപ്തി നടപടികളിലേക്ക് കടക്കാനാണ് നിര്‍ദേശം. ഹര്‍ത്താല്‍ അക്രമകേസിലെ പ്രതികളുടെയും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെയും സ്വത്തുക്കളാണ് റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരം ജപ്തി ചെയ്ത്, ലേലം നടത്തുക.നാളെ അഞ്ചുമണിക്ക് മുമ്പായി നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കളക്ടര്‍മാര്‍ക്ക് ലാന്റ് റവന്യു കമ്മിഷണര്‍ ടിവി അനുപമയുടെ ഉത്തരവ്.