പൊന്നാനി സി.പി.എമ്മില്‍ ഭിന്നത: അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് ആറ്റുണ്ണി തങ്ങള്‍ രാജിവെച്ചു

മലപ്പുറം പൊന്നാനിയില്‍ സിപിഎമ്മില്‍ ഭിന്നത. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.എം സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് വെളിയങ്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രാജിവെച്ചു. മുന്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന ആറ്റുണ്ണി തങ്ങളാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ഏരിയ സെക്രട്ടറിയായ പി. ഖലീമുദ്ദീന് രാജിക്കത്ത് കൈമാറി.

നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. പൊന്നാനിയില്‍ പി നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെ പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. ടി.എം സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സിദ്ദിഖിനെ ഇതിന്റെ പേരില്‍ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു.

സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റിയിലാണ് ഈ നടപടി എടുത്തത്. സിദ്ദിഖ് ഉള്‍പ്പടെ 10 പേര്‍ക്കെതിരെയായിരുന്നു നടപടി. ഇതേതുടര്‍ന്ന് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായിരുന്നു. സിദ്ദിഖിനെ മാത്രം ലക്ഷ്യം വെച്ച് അന്വേഷണ കമ്മീഷനും പാര്‍ട്ടിയിലെ ചില നേതാക്കളും നീങ്ങുകയായിരുന്നുവെന്ന് സിദ്ദിഖിനെ അനൂകൂലിക്കുന്ന പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

സിദ്ദിഖിനെതിരായ നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആറ്റുണ്ണി തങ്ങള്‍ രാജിവെച്ചത്. സിദ്ദിഖിനെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഏരിയ സെക്രട്ടറി പി കെ ഖലീമുദ്ദീനെതിരെ ഏരിയ സമ്മേളനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. വരുംദിവസങ്ങളിലും കൂടുതല്‍ പേര്‍ രാജി വെച്ചേക്കുമെന്നാണ് സൂചന.