കോണ്‍ഗ്രസില്‍ നിന്ന് പുറത്തായാല്‍ രാഷ്ട്രീയ അഭയം; കെ.വി തോമസ് വഴിയാധാരമാകില്ലെന്ന് സി.പി.എം

സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ കെ വി തോമസ് ദുഃഖിക്കേണ്ടി വരില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സിപിഎം സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്‍ കെ വി തോമസിന് സിപിഎം രാഷ്ട്രീയ അഭയം നല്‍കുമെന്ന സൂചനയുമായാണ് എംഎ ബേബി രംഗത്തെത്തിയിരിക്കുന്നത്.

സിപിഎമ്മുമായി സഹകരിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതാണ് പാര്‍ട്ടിയുടെ ചരിത്രം. കെ വി തോമസ് നെഹ്‌റുവിയന്‍ പാരമ്പര്യമുള്ള നേതാവാണ്. പ്രഗത്ഭരായ നേതാക്കളെ പാര്‍ട്ടി ഒപ്പം കൂട്ടിയിട്ടുണ്ട്. അതിനാല്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ അദ്ദേഹത്തിന് ദുഃഖിക്കേണ്ടി വരില്ലെന്നും എം എ ബേബി പറഞ്ഞു.

കെവി തോമസ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കും എന്നുതന്നെയാണ് കരുതുന്നത്. സെമിനാറില്‍ പങ്കെടുത്തത് കൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ടാലും വഴിയാധാരമാകില്ലെന്നും സിപ്എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി.

നേതാക്കളെ സെമിനാറില്‍ നിന്നു വിലക്കിയ തീരുമാനം മണ്ടത്തരമാണ്. കാലിക പ്രസക്തിയുള്ളതാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറെന്നും മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമാണ് കെ വി തോമസിനെ ക്ഷണിച്ചിരിക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടി കോണ്‍്ഗ്രസില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്നറിയിക്കാമെന്നാണ് കെ.വി.തോമസ് പ്രതികരിച്ചത്. പങ്കെടുക്കരുതെന്നാണ് എഐസിസിയുടെയും കെപിസിസിയും നിര്‍ദ്ദേശം. പങ്കെടുത്താല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താകുമെന്നും സൂചനയുണ്ട്.