പൊലീസുകാരിയുടെ കൊലപാതകം: അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മകന്റെ വെളിപ്പെടുത്തല്‍

കൊല്ലപ്പെട്ട പൊലീസുകാരി സൗമ്യയ്ക്ക് അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നു എന്ന് സൗമ്യയുടെ മകന്‍. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അജാസാണെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പൊലീസിനോട് പറയണമെന്നും അമ്മ ആവശ്യപ്പെട്ടിരുന്നുവെന്നും സൗമ്യയുടെ മകന്‍ പൊലീസിന് മൊഴി നല്‍കി.

അജാസുമായി ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകന്‍ പറയുന്നു.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സിവില്‍ പൊലീസുദ്യോഗസ്ഥയായ സൗമ്യയെ പൊലീസുദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കത്തികൊണ്ട് കുത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടെയാണ് അജാസ് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് സ്ഥിരീകരിക്കുന്ന മകന്റെ വാക്കുകള്‍. ഒന്നില്‍ കൂടുതല്‍ തവണ ഫോണില്‍ തര്‍ക്കിക്കുന്നത് കേട്ടിട്ടുണ്ടെന്നും മകന്‍ പറയുന്നുണ്ട്.

തൃശൂര്‍ പോലീസ് അക്കാദമിയില്‍ വെച്ചാണ് സൗമ്യക്ക് അജാസുമായുള്ള പരിചയം. സൗമ്യയുടെ ബാച്ചിന്റെ പരിശീലകനായിരുന്നു അജാസ്. പിന്നീട് കൊച്ചിയില്‍ ഒരേ സ്റ്റേഷനില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നതുമായാണ് വിവരം. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് വിശദമായി പരിശോധിക്കും. സൗമ്യയുടെ സുഹൃത്തുക്കളില്‍ നിന്ന് മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥയെ തീവെച്ചുകൊന്ന സംഭവം ദാരുണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് നടക്കും. സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേ സമയം അജാസിനെ കൂടുതല്‍ ചോദ്യം ചെയ്താലേ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.