ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു; പൊലീസ് സംഘം പ്രദേശത്ത് തിരച്ചില്‍ തുടരുന്നു

ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നിര്‍ണായക തെളിവുകള്‍ ലഭിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. പ്രദേശത്തെ പല വീടുകളുടെ മുന്നിലും പ്രതി എത്തിയിരുന്നതായി ദൃശ്യങ്ങളിലുണ്ട്. പ്രതിയുടെ ഫോട്ടോ ചികിത്സയിലുള്ള പെണ്‍കുട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തിന് ശേഷം പ്രതി ആലുവ തോട്ടമുഖം ഭാഗത്ത് പുലര്‍ച്ചെയുണ്ടായിരുന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. പ്രതിയ്ക്കായി വന്‍ പൊലീസ് സംഘം ഊര്‍ജ്ജിത അന്വേഷണത്തിലാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയ്ക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ തുടരുന്നു.

ചാത്തന്‍ പുറത്ത് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ അന്വേഷണം തുടങ്ങി. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സമീപത്തെ പാടത്തു നിന്നും പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വസ്ത്രങ്ങളില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്‍പെ അടുത്ത ക്രൂരകൃത്യം കൂടി ആലുവയില്‍ റിപ്പോര്‍ട്ട്‌  ചെയ്തിരിക്കുകയാണ്. അതിഥി തൊഴിലാളികളായ രക്ഷിതാക്കള്‍ക്കൊപ്പം ഉറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 9 വയസുകാരിയാണ് പീഡനത്തിനിരയായത്.