മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീക്കെതിരായ പൊലീസ് ക്രൂരത; എ എസ് ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു

മോഷണക്കുറ്റം ആരോപിച്ച് വീട്ടുജോലിക്കാരിയായ ബിന്ദുവിനെ 20 മണിക്കൂർ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ പേരൂർക്കട സ്റ്റേഷനിലെ എ എസ്ഐ പ്രസന്നന് സസ്പെൻഷൻ. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിതിനെ തുടർന്നാണ് സസ്പെൻഷൻ. അതേസമയം നേരത്തെ സ്റ്റേഷൻ ചാർജ് ഉണ്ടായിരുന്ന എസ് ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പൊലീസ് കാണിച്ചത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതകളാണ്. വീട്ട് ജോലികൾ ചെയ്തുകഴിഞ്ഞിരുന്ന ബിന്ദുവിനെ ഇക്കഴിഞ്ഞ 23-നാണ് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ബിന്ദു ജോലി ചെയ്തിരുന്ന വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. എന്നാൽ സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ പേരൂര്‍ക്കട പൊലീസ് ബിന്ദുവിനോട് കാണിച്ചത് കൊടുംക്രൂരതയായിരുന്നു.

മോഷണക്കുറ്റം ആരോപിച്ച് ബിന്ദുവിനെ കസ്റ്റഡിയിൽ എടുക്കുന്ന ദിവസം ജിഡി ഇൻചാർജ് ആയിരുന്നു പ്രസന്നൻ. ഉദ്യോഗസ്ഥൻ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകൾ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു. ബിന്ദുവിനെ കൂടുതൽ ഭീഷണിപ്പെടുത്തിയത് എ എസ്ഐ പ്രസന്നനാണ്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെതിയതിതിനെ തുടർന്നാണ് സസ്പെൻഷൻ. അതേസമയം സംഭവത്തിൽ കൂടുതൽ പൊലീസുകാർക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ പൊലീസിനോട് വനിതാ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കള്ള പരാതി കൊടുക്കാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസുകാരനെതിരെയും നടപടി വേണമന്ന് ബിന്ദു ആവശ്യപ്പെട്ടിരുന്നു. വ്യാജ പരാതി നൽകിയ ഓമന ഡാനിയേലിനെതിരെ മാനനഷ്ട പരാതി നൽകാനാണ് ബിന്ദുവിന്റെ തീരുമാനം.

Read more