തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പൊലീസ് കാണിച്ചത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതകളാണ്. വീട്ട് ജോലികൾ ചെയ്തുകഴിഞ്ഞിരുന്ന ബിന്ദുവിനെ ഇക്കഴിഞ്ഞ 23-നാണ് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പേരൂർക്കട പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ബിന്ദു ജോലി ചെയ്തിരുന്ന വീട്ടുടമസ്ഥയുടെ രണ്ടര പവൻ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. എന്നാൽ സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെ പേരൂര്‍ക്കട പൊലീസ് ബിന്ദുവിനോട് കാണിച്ചത് കൊടുംക്രൂരതയായിരുന്നു.
താൻ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. എന്നാൽ സ്റ്റേഷനിലെ എസ്‌ഐ അടക്കം ആ ദളിത് സ്ത്രീയോട് കാണിച്ചത് കൊടും ക്രൂരതയായിരുന്നു. മാലയെവിടെടീ എന്ന് ചോദിച്ച് തെറി പറഞ്ഞു, വിവസ്ത്രയാക്കി പരിശോധന നടത്തി, അടിക്കാൻ വന്നു. കുടിക്കാന്‍ വെള്ളം പോലും കൊടുക്കാതെ 20 മണിക്കൂറോളം ക്രൂരമായി ചോദ്യംചെയ്തു. മോഷണക്കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍മക്കളെ കേസില്‍ കുടുക്കുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി. എന്നാൽ പിറ്റേന്ന് വീട്ടില്‍നിന്ന് തന്നെ സ്വര്‍ണം കിട്ടി. ഇതോടെ ബിന്ദുവിനെ പറഞ്ഞുവിടുകയായിരുന്നു. പിന്നാലെയാണ് താൻ നേരിട്ട ദുരനുഭവങ്ങൾ ബിന്ദു തുറന്ന് പറഞ്ഞത്.
മോഷണം ആരോപിച്ച് സ്റ്റേഷനിൽ കഴിഞിരുന്ന ബിന്ദുവിന് ഭക്ഷണവുമായി എത്തിയ മകനോടും പൊലീസ് കയർത്താണ് സംസാരിച്ചിരുന്നത്. കുടുംബത്തെ മുഴുവനായി അധിക്ഷേപിക്കുകയാണ് അവർ ഒന്നാകെ ചെയ്തത്. 20 മണിക്കൂറായിരുന്നു തന്റെ ഭാര്യ ഒരു തെറ്റും ചെയ്യാതെ സ്റ്റേഷനിൽ കഴിഞ്ഞതെന്ന് ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു. അമ്പലമുക്ക്, കവടിയാർ ഭാഗത്ത് തന്നെയും കുടുംബത്തെയും കണ്ടുപോകരുതെന്ന് പൊലീസുകാർ പറഞ്ഞു. തങ്ങളെ അപമാനിച്ച കൂട്ടത്തിൽ ഇനിയും രണ്ട് പൊലീസുകാർ കൂടിയുണ്ട്, അവർക്കെതിരെയും നടപടികൾ ഉണ്ടാകണമെന്നും ബിന്ദുവിന്റെ ഭർത്താവ് പ്രതികരിച്ചു. മോഷണം പോയ മാല രാവിലെ കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്. എന്നാൽ അതുകൊണ്ടൊന്നും കഴിഞ്ഞില്ല. തുടർന്നും പൊലീസ് ഭീഷണിപ്പെടുത്തി.
പൊലീസിന്റെ ഈ നീചമായ പ്രവർത്തികൾക്ക് പിന്നാലെ ബിന്ദു പരാതിയുമായി എത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ. പരാതിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകുമ്പോൾ പ്രതീക്ഷയുണ്ടായിരുന്നുവെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും ബിന്ദു പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോള്‍ കടുത്ത അവഗണനയാണ് ഉണ്ടയതെന്നും ബിന്ദു പറഞ്ഞു. പരാതി നൽകിയപ്പോൾ അത് വായിച്ചുപോലും നോക്കിയില്ലെന്നും കോടതിയെ സമീപിക്കാനാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പറഞ്ഞതെന്നും ബിന്ദു പറഞ്ഞു. പരാതി ഉണ്ടെങ്കിൽ പൊലീസ് വിളിപ്പിച്ചോളുമെന്നും പി ശശി പറഞ്ഞു. മാല മോഷണം പോയാൽ വീട്ടുകാര്‍ പരാതി നൽകിയാൽ പൊലീസ് വിളിപ്പിക്കുമെന്നും പി ശശി പറഞ്ഞു. തുടർന്ന് കോടതിയിൽ പോകാൻ പറഞ്ഞു. അഭിഭാഷകനൊപ്പമാണ് താൻ പോയത് എന്നും കാര്യങ്ങൾ വിശദമായി കേൾക്കാൻ പോലും അവിടെനിന്ന് തയാറായില്ല എന്നും ബിന്ദു പറഞ്ഞു.