മൂന്നാം തവണയും ഭരണത്തിലെത്തിയാൽ കേരളത്തിൽ ഇടതുപക്ഷം തകരും; വിമർശനവുമായി സച്ചിദാനന്ദൻ

ഇടതുപക്ഷത്തെ ശക്തമായി വിമർശിച്ച് കവി സച്ചിദാനന്ദൻ. ഇടതുപക്ഷ പ്രസ്ഥാനത്തേയും അതുവഴി നടക്കുന്ന പ്രവർത്തനങ്ങളേയും പരാമർശിച്ചാണ് വിമർശനം. കേരളത്തില്‍ അസഹിഷ്ണുത വളരുന്നുവെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയാല്‍ കേരളത്തില്‍ ഇടതുപക്ഷം തകരുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.

കേരളാ പൊലീസിനെയും വിമർശിച്ച് സച്ചിദാനന്ദൻ പ്രതികരിച്ചു.’കേരളത്തില്‍ നടന്ന മാവോയിസ്റ്റ് കൊലപാതകങ്ങളെയും യുഎപിഎ ചുമത്തലുകളെയും ഞാന്‍ അംഗീകരിക്കുന്നില്ല”. ഗ്രോവാസുവിന്റെ അറസ്റ്റ് അടക്കമുള്ള കേരള പൊലീസിന്റെ നടപടികളും അപലനീയമാണെന്നായിരുന്നു പ്രതികരണം.

“വീണ്ടും അധികാരത്തിലെത്തുന്നത് കേരളത്തിൽ പാർട്ടിയെ നശിപ്പിക്കും. ഇടതുപക്ഷ സര്‍ക്കാരിന് ബംഗാളില്‍ ഉണ്ടായ അനുഭവം കേരളത്തിലും ഉണ്ടാകാതിരിക്കണമെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം അധികാരത്തിലെത്താതിരിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്. മൂന്ന് തവണ ഒരു പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സ്വാഭവികമായും പാര്‍ട്ടിക്ക് ഒരു ഏകാധിപത്യ സ്വഭാവം കൈവരും’ സച്ചിതാനന്ദൻ പറഞ്ഞു.

ഒരു വിപ്ലവ പാര്‍ട്ടിക്ക് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഉയര്‍ന്ന് വരാന്‍ സാധിക്കില്ലെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് ഇവിടെ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനാധിപത്യപരവും സാമൂഹ്യപരവുമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടതെന്നും സച്ചിദാനന്ദൻ പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം.