പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും, താമര കൊണ്ടു തുലാഭാരം, രാഷ്ട്രീയ പൊതുസമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ദര്‍ശനവും തുലാഭാരവും നടത്തി ബിജെപിയുടെ പൊതു സമ്മേളനത്തില്‍ പങ്കെടുക്കും. താമര കൊണ്ടാണ് തുലാഭാരം നടത്തുന്നത്. രണ്ടാംവട്ടം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരില്‍ നടക്കുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിക്ക് അഭിന്ദന്‍ സഭ എന്നാണ് ബി.ജെ.പി നല്‍കിയിരിക്കുന്ന പേര്. നാല് നിയോജക മണ്ഡലങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പങ്കെടുക്കും.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി , നരസിംഹറാവു തുടങ്ങിയ പ്രധാനമന്ത്രിമാരൊക്കെ ഗുരുവായൂരില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്തും ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡ് പരിസരത്തും മൈക്രോലൈറ്റ് എയര്‍ക്രാഫ്റ്റ്, ഹാംഗ് ഗ്ലൈഡേഴ്‌സ്, റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാട്ട വിമാനം , ഹെലിക്യാം, ഡ്രോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

10 മുതല്‍ 11.10 വരെയാണ് പ്രധാനമന്ത്രിയുടെ ദര്‍ശന സമയം. 11.30ന് ക്ഷേത്ര നട അടയ്ക്കും. ഇതിനിടയിലുള്ള സമയം ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയുമോയെന്ന് അറിയില്ല. പരിപാടിക്ക് ശേഷം കൊച്ചിക്ക് മടങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഡല്‍ഹിക്ക് തിരിക്കും.