പ്ലസ്ടു കോഴക്കേസ്: കെ.എം ഷാജിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും

പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം.ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കെ.എം. ഷാജിയെ ഇന്നലെ ഇ.ഡി. 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇ.ഡിക്ക് മുന്നില്‍ ഹാജരാക്കിയ രേഖകളെ കുറിച്ച് ചോദിച്ചറിയാനാണ് ഇന്ന് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വച്ചാണ് ഇന്നലെ ചോദ്യം ചെയ്തത്.

2014 ലെ യു.ഡി.എഫ് ഭരണകാലത്ത് അഴീക്കോട് സ്‌കൂളിന് പ്ലസ്ടു കോഴ്‌സുകള്‍ അനുവദിച്ച് കിട്ടാന്‍ കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കേസില്‍ നേരത്തെ ഷാജിയുടെ ഭാര്യയില്‍ നിന്നും, മറ്റ് മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നും ഇ.ഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് സംഘം ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സ്‌കൂളിന്റെ വരവ് ചെലവ് കണക്കുകള്‍ വിജിലന്‍സ് പരിശോധിച്ചു. മറ്റ് ചെലവുകള്‍ എന്ന രീതിയില്‍ രേഖപ്പെടുത്തിയ 25 ലക്ഷം കോഴ നല്‍കിയ പണമാകാം എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച് വിജിലന്‍സ് എഫ്.ഐ.ആര്‍ നല്‍കിയിരുന്നു.

എം.എല്‍എയ്‌ക്കെതിരെ വിശദമായ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സിന്റെ നിര്‍ദ്ദേശം. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥനരഹിതവും, രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ഷാജിയുടെ വാദം.

കേസില്‍ ഇ.ഡി 2020 നവംബറില്‍ ചോദ്യം ചെയ്തപ്പോള്‍ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് സമയം അനുവദിച്ചിരുന്നു. ഷാജിയുടെ കോഴിക്കോടുള്ള വീടിന് 1.62 കോടി രൂപ വില വരുമെന്നാണ് കോര്‍പറേഷന്‍ നല്‍കിയ റിപ്പോര്‍ട്ട്.

Read more

ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വായ്പ എടുത്ത രേഖകളും, ഭാര്യ വീട്ടില്‍ നിന്ന് ലഭിച്ച് തുകയുടേയും, ജ്വല്ലറികളിലെ നിക്ഷേപ വിഹിത്തിന്റേയും, മറ്റ് ബിസനസുകളുടേയും രേഖകള്‍ ഉള്‍പ്പടെ ഹാജരാക്കാനാണ് ഇ.ഡി അറിയിച്ചത്.