സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം; ജാഗ്രതയോടെ സര്‍ക്കാര്‍

സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനു ശേഷമാണ് പരീക്ഷ നടക്കുന്നത്. രാവിലെ 9.40ന് പരീക്ഷ തുടങ്ങും. ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590 കുട്ടികള്‍. നേരത്തെ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷ നടത്താന്‍ കോടതി തന്നെ അനുമതി നല്‍കുകയായിരുന്നു.

സുപ്രീംകോടതിയിൽ സംസ്ഥാനം നൽകിയ ഉറപ്പുകൾ ഓരോന്നും പാലിക്കുന്ന തരത്തിൽ കര്‍ശന കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് പരീക്ഷ നടത്തുക. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ആവശ്യം പരിഗണിച്ച് പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേളകള്‍ ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തില്‍ തന്നെ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല.

കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള വിദ്യാർത്ഥികളും പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. ക്ലാസ് മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കുന്നതല്ല. അടുത്ത മാസം 18ന് ഹയർ സെക്കന്‍ഡറിയുടെയും 13ന് വൊക്കേഷണൽ ഹയർ സെക്കന്‍ഡറിയുടെയും പരീക്ഷ അവസാനിക്കും.