പി.എസ്.‌സി റാങ്ക് ഹോള്‍ഡര്‍മാരെ ഭ്രാന്ത് പിടിപ്പിക്കാന്‍ ആസൂത്രിത ശ്രമം: ധനമന്ത്രി തോമസ് ഐസക്

പി.എസ്‌.സി റാങ്ക് ഹോള്‍ഡര്‍മാരെ ഭ്രാന്ത് പിടിപ്പിക്കാന്‍ ആസൂത്രിത ശ്രമമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പി.എസ്‌.സി റാങ്ക് പട്ടികയില്‍ നാല് ലക്ഷത്തില്‍ അധികം പേര്‍ നിലവിലുണ്ടെന്നും ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം അഞ്ച് ലക്ഷം മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിസ്സഹായരാണെന്നും സമരക്കാര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും തോമസ് ഐസക് പറഞ്ഞു. സമരക്കാരുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തില്‍ നിന്ന് തോമസ് ഐസക് ഒഴിഞ്ഞുമാറി.

അതേസമയം വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷൻ- 14 , കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷൻ- 100 ഭവന നിർമ്മാണ വകുപ്പിൽ -16 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തൽ.

Read more

പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ നടത്തുന്നുള്ളു എന്നാണ് സർക്കാർ വാദം. സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ചില സാങ്കേതിക കാരണത്താല്‍ നേരത്തെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. നിയമവകുപ്പ് കണ്ട ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തുകയായിരുന്നു. വയനാട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.