ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ആയുധം നല്‍കി പിന്തുണച്ചു; വ്യാപാരികള്‍ ബഹിഷ്‌കരിച്ചിട്ടും തുര്‍ക്കിയെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍; തുര്‍ക്കിയെ ഒഴിവാക്കാന്‍ മോദി മടിക്കുന്നതെന്തേ?

ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ഉയര്‍ന്നുവന്ന തുര്‍ക്കി വിരുദ്ധതയ്ക്ക് പിന്നാലെ രാജ്യത്തെ ഒരു വിഭാഗം വ്യാപാരികള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചതിന് പിന്നാലെ ഇറക്കുമതി അവസാനിപ്പിക്കാനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച നടപടിയില്‍ തിരിച്ചടി. തുര്‍ക്കിയുമായുള്ള വ്യാപാരബന്ധം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്ഥാന് നല്‍കിയ പിന്തുണയാണ് ബഹിഷ്‌കരണത്തിന് കാരണമായത്.

പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് നേരെ നടത്തിയ ആക്രമണങ്ങളില്‍ ഉപയോഗിച്ചിരുന്നത് തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളായിരുന്നു. തുര്‍ക്കി പാകിസ്ഥാന് നല്‍കിയ പിന്തുണ പുറത്തുവന്നതോടെയാണ് ഇന്ത്യയില്‍ തുര്‍ക്കിയ്‌ക്കെതിരായ ജനവികാരം രൂപപ്പെട്ടത്. എന്നാല്‍ തുര്‍ക്കിയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഏകദേശം 23,000 കോടി രൂപയുടെ വ്യാപാര മിച്ചമാണ് തുര്‍ക്കിയുമായുള്ളത്.

ഇതുതന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് കാരണമാകുന്നത്. തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതിയേക്കാള്‍ കൂടുതല്‍ രാജ്യത്ത് നിന്ന് തുര്‍ക്കിയിലേക്കുള്ള കയറ്റുമതി വളരെ കൂടുതലാണ്. ഇത് നഷ്ടപ്പെടുത്തുന്നത് രാജ്യത്തെ വ്യാപാരികളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ദേശീയ സുരക്ഷയുടെ പേരില്‍ തുര്‍ക്കി കമ്പനികള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ഉഭയകക്ഷി വ്യാപാരത്തിലേക്ക് വ്യാപിപ്പിക്കില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രധാനമായും പഴവര്‍ഗങ്ങള്‍, നട്സ്, മാര്‍ബിള്‍ പോലുള്ള ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഇലക്ട്രോണിക്‌സ്, എഞ്ചനീയറിംഗ് ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയാണ്. വ്യാപാര ബന്ധം വിച്ഛേദിക്കുന്നത് വലിയ സന്ദേശം നല്‍കുമെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ കയറ്റുമതി വ്യാപാരികള്‍ക്കൊപ്പം നില്‍ക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

Read more

റഷ്യ-യുക്രെയിന്‍ യുദ്ധം ആരംഭിച്ചതോടെ ഇന്ത്യയുമായി പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരവും തുര്‍ക്കി ആരംഭിച്ചു. തുര്‍ക്കിയിലേക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം 48,900 കോടി രൂപ മൂല്യമുള്ള ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചത്.