മറ്റൊരു പുരുഷനുമായി ബന്ധം; ഹണിമൂണിനിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ

ഇക്കഴിഞ്ഞ ദിവസമായിരുന്നു മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മലയിടുക്കിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതൊരു കൊലപാതകമാണെന്ന് ഉറപ്പായിരുന്നു. എന്നാൽ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താനുള്ള തിരക്കിലായിരുന്നു പിന്നീട്. എന്നാൽ അപ്രതീക്ഷിതമായി ആ പ്രതി കീഴടങ്ങി. മറ്റാരുമല്ല, സ്വന്തം ഭാര്യ തന്നെ.

മെയ് 23നാണ് ഇൻഡോറിൽ നിന്ന് ഹണിമൂണിനെത്തിയ ദമ്പതികളായ രാജ രഘുവംശിയെയും ഭാര്യ സോനം രഘുവംശിയെയും കാണാതാവുന്നത്. പിന്നാലെ അന്വേഷണം ആരംഭിക്കുന്നു. അന്വേഷണത്തിനിടെ നവദമ്പതികളെ മറ്റ് മൂന്ന് പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനോട് പറഞ്ഞിരുന്നു. പിന്നീട് 10 ദിവസങ്ങൾക്ക് ശേഷം ജൂൺ 2-നാണ് രാജ രഘുവംശിയുടെ മൃതദേഹം ഒരു മലയിടുക്കിൽ നിന്ന് കണ്ടെടുത്തത്.

വൈകിയില്ല രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഭാര്യ സോനം കീഴടങ്ങി. ഉത്തർപ്രദേശിലെ ഗാസിപൂർ സ്റ്റേഷനിലായിരുന്നു ഇവർ കീഴടങ്ങിയത്. രാജ രഘുവംശിയുടെ ഭാര്യ സോനത്തിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നതായും ഭർത്താവിന്റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നുമാണ് പൊലീസ്‌ പറഞ്ഞത്. വാടക കൊലയാളികളുടെ സഹായത്തോടെയാണ് ഭാര്യ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് സ്ഥിരീകരിച്ചു.

അതേസമയം കേസിൽ ഭാര്യ സോനത്തെ ഉൾപ്പെടെ നാലുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പ്രതി ഒളിവിലാണ്. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജ രഘുവംശിയുടേത്. മെയ് 11നായിരുന്നു ഇവരുടെയും വിവാഹം നടന്നത്. ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ഇരുവരും മേഘാലയിലെ ഷില്ലോങിൽ എത്തിയിരുന്നു. തുട‍ർന്നുള്ള യാത്രയിലാണ് ഇരുവരെയും കാണാതാകുന്നത്.