ജോസ് നല്ല കുട്ടിയായി വന്നാല്‍ തിരിച്ചെടുക്കും; ഇന്നും കൂടുതൽ നേതാക്കൾ പാര്‍ട്ടി വിടുമെന്ന് പി.ജെ ജോസഫ്

കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫില്‍ നിന്ന് അര്‍ഹതയില്ലാതെ സ്വയം പുറത്തു പോയതാണെന്ന് പി.ജെ. ജോസഫ്. നല്ല കുട്ടിയായി തിരിച്ചു വരികയാണെങ്കില്‍ യു.ഡി.എഫില്‍ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“യു.ഡി.എഫ്. നിര്‍ദേശിച്ച തീരുമാനം അംഗീകരിക്കണം. ധാരണ ഉണ്ടായിരുന്നുവെന്ന് പറയണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രാജിവെയ്പ്പിക്കണം. ഇങ്ങനെയൊക്കെ ചെയ്ത് നല്ല കുട്ടിയായി തിരിച്ചു വന്നാല്‍ ജോസിനെ മുന്നണിയില്‍ തിരിച്ചെടുക്കാം. യു.ഡി.എഫിന്റെ തീരുമാനം അംഗീകരിക്കാതെ ഒരു പാര്‍ട്ടിക്കും തുടരാന്‍ സാധിക്കില്ല. തുടരാന്‍ അര്‍ഹതയുമില്ല.”  ജോസഫ് പറഞ്ഞു.

പുറത്താക്കി എന്നു പറയുന്നത് ശരിയല്ല. വേറെ ചില ധാരണകള്‍ക്ക് വേണ്ടിയാണ് ജോസ് കെ. മാണി പുറത്താക്കി എന്നു പറയുന്നത്. സ്വയം പുറത്തു പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിത്തറയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗമെന്ന കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിലെ പരാമര്‍ശത്തിനും ജോസഫ് മറുപടി നല്‍കി. അടിത്തറ പൊളിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്നും കുറേ പേര്‍ രാജിവെയ്ക്കുമെന്നും ജോസഫ് അറിയിച്ചു.

എന്‍.ഡി.എയിലേക്കാണോ എല്‍.ഡി.എഫിലേക്കാണോ ജോസ് പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം പറ്റിയ സമയത്ത് അവതരിപ്പിക്കും. അത് നീട്ടി കൊണ്ടുപോകുന്നത് “സ്ട്രാറ്റജി”യാണ്. അവരുടെ ഭാഗത്തു നിന്ന്‌ ഇങ്ങോട്ടേക്ക് ഒഴുക്ക് തുടരുകയാണ്. ജനപ്രതിനിധികളടക്കം വന്നു കൊണ്ടിരിക്കുന്നു. വരുംദിവസങ്ങളില്‍ നമുക്ക് കാണാമെന്നും ജോസഫ് പറഞ്ഞു.