'നിയമനക്കോഴ ആരോപണം ഗൂഢാലോചനയുടെ ഭാഗം, പിന്നിൽ ചില വ്യക്തികളും മാധ്യമ സ്ഥാപനങ്ങളും': മുഖ്യമന്ത്രി

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ നടന്നത് ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിനെതിരായ നിയമനക്കോഴ ആരോപണങ്ങൾക്ക് ആയുസുണ്ടായില്ല. സൂത്രധാരനെ കയ്യോടെ പിടികൂടി. ഗൂഢാലോചനയിൽ വ്യക്തികളുണ്ട്, മാധ്യമ സ്ഥാപനങ്ങളുണ്ട്. ഹരിദാസ് ഗൂഢാലോചയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിലെ എൽഡിഎഫിന്റെ കുടുംബയോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. നിപ കാലത്തെ ആരോഗ്യവകുപ്പിന്‍റെ പ്രവർത്തനം അഭിനന്ദനാർഹമാണ്. തെറ്റില്ലാതെ പ്രവർത്തിച്ചു വരുന്നതാണ് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി വഹിച്ച പങ്കും അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം കെട്ടിച്ചമക്കലുകൾ ഇനിയും ഉണ്ടാകും. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് സ്വർണ്ണക്കടത്തുണ്ടായി. ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തന്നെ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറന്നു. സർക്കാർ പ്രതികൂട്ടിലാകുന്ന അവസ്ഥ വന്നു. അധികാരം കിട്ടുമെന്ന് യുഡിഎഫ് മനകോട്ട കെട്ടി. എന്നിട്ടും സർക്കാരിന്‍റെ വിശ്വാസ്യത തകർക്കാനായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴ് കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. നാലു ദിവസങ്ങളിലായി ധർമടം നിയോജക മണ്ഡലത്തിലെ 28 കുടുംബ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. സർക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് ബൂത്ത് അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മണ്ഡലത്തിലെ ജനപ്രതിനിധികളും എൽഡിഎഫ് നേതാക്കളും കുടുംബ യോഗങ്ങളിൽ പങ്കെടുക്കും.