'മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി'; കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധിയില്‍ എം.എം ഹസ്സൻ

കെഎസ്ആര്‍ടിസിയലെ ശമ്പള പ്രതിസന്ധിയില് പ്രതിഷേധിച്ച് ഐഎന്‍ടിയുസി നേതൃത്വം നല്‍കുന്ന ടിഡിഎഫിന്റെ ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍ മാര്‍ച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നടപടിയെടുക്കേണ്ടത്. സൗകര്യം ഉള്ളപ്പോള്‍ ശമ്പളം നല്‍കാമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും ഇതെന്ത് നയമാണെന്നും അദ്ദേഹം ചോദിച്ചു.

കെഎസ്ആര്‍ടിസി നേരിടുന്ന പ്രതിസന്ധികളില്‍ സര്‍ക്കാരിനും ഉത്തരവാദിത്വമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി വിജയനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ മാസം 21 ആയിട്ടും കെഎസ്ആര്‍ടിസിയില്‍ മെയ് മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയായിട്ടില്ല. ഭരണ – പ്രതിപക്ഷ യൂണിയനുകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം സിഐടിയു തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ചീഫ് ഓഫീസ് സിഐടിയു വളഞ്ഞിരുന്നു.

കെഎസ്ആര്‍ടിസിയില്‍ സ്ഥിരമായി ശമ്പളം നല്‍കുന്ന വ്യവസ്ഥയുണ്ടാക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ശമ്പളത്തിനായി എല്ലാമാസവും സമരം നടത്താനാകില്ല. വിഷയത്തില്‍ ശാശ്വത പരിഹാരം വേണം. ഈ മാസം 27ന് നടക്കുന്ന ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമരം സിഐടിയുവിന് ഹോബിയല്ല. വേറെ വഴിയില്ലാത്തതുകൊണ്ടാണ് സമരം ചെയ്യുന്നത്. ശമ്പളത്തിനായി എന്നും ഈ തിണ്ണയില്‍ വന്നിരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിത ജീവനക്കാര്‍ ഉള്‍പ്പെടെ 300ഓളം പേര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. ചീഫ് ഓഫീസിന്റെ അഞ്ച് ഗേറ്റുകളും സിഐടിയു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ജീവനക്കാരെ ഉള്‍പ്പെടെ ആരെയും ഓഫീസിന് അകത്തേക്ക് പ്രവേശിപ്പിച്ചില്ല. സിഐടിയു ഒഴികെയുള്ള മറ്റ് തൊഴിലാളി സംഘടനകള്‍ ഈ ആഴ്ച യോഗം ചേര്‍ന്ന് പണിമുടക്ക് തിയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇരുപത്തിയേഴാം തിയതി ഗാതാഗത മന്ത്രി ആന്റണി രാജു യൂണിയന്‍ നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്.