യു.ഡി.എഫ് ആയിരുന്നെങ്കില്‍ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ? സര്‍ക്കാര്‍ അതിജീവിതയ്‌ക്ക് ഒപ്പമെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ നിലകൊള്ളുന്നത് അതിജീവിതയ്‌ക്കൊപ്പമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി ഉറപ്പാക്കും. കേസ് കൃത്യമായി മുന്നോട്ട് പോകണമെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. എത്ര ഉന്നതനായാലും കേസിന് മുന്നില്‍ വിലപ്പോവില്ല എന്നത് അറസ്റ്റോടെ വ്യക്തമായി. യു.ഡി.എഫ് ആയിരുന്നെങ്കില്‍ അത്തരം അറസ്റ്റ് നടക്കുമായിരുന്നോ?. വിസ്മയയ്ക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണമാണ് വിഷയത്തില്‍ യുഡിഎഫ് നടത്തുന്നത്. പാര്‍ട്ടിയും സര്‍ക്കാരും നടിയ്ക്ക് ഒപ്പമാണന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

കേസില്‍ അതിജീവിതയുടെ താല്പര്യം ആണ് സര്‍ക്കാരിന്റെ താല്പര്യം. പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താല്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വെച്ചത് നടിയുടെ താല്പര്യം നോക്കിയാണ്. ഏത് കാര്യത്തില്‍ ആണ് അതിജീവിതയുടെ താല്പര്യത്തിന് വിരുദ്ധമായി സര്‍ക്കാര്‍ നിന്നത്. പരാതി ഉണ്ടെങ്കില്‍ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

തൃക്കാക്കരയില്‍ യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന് ശ്രമിക്കുന്നുണ്ട്. യുഡിഫ് സ്ഥാനാര്‍ഥി ഉമാ തോമസ് ബിജെപി ഓഫിസില്‍ പോയതും ഇതിന്റെ ഭാഗമാണ്. യുഡിഫ് തൃക്കാക്കരയില്‍ ബിജെപി, എസ് ഡി പി ഐ കൂട്ടുകെട്ട് ഉണ്ടാക്കി. ഈ കൂട്ട്കെട്ട് വിജയിക്കില്ലന്നും തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ഉണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വര്‍ഗീയതയ്ക്ക് എതിരെ ശക്തമായ നടപടി എടുത്തത് പിണറായി വിജയനാണെന്ന് വി ഡി സതീശന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. ആര്‍ എസ് എസ്, എസ് ഡി പി ഐ വോട്ട് വേണ്ട എന്ന് വി ഡി സതീശന്‍ പറയുമോ. ഇടത് മുന്നണി നേരെത്തെ ഈ നിലപാട് വ്യക്തമാക്കിയിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിസ്മയ കേസിലെ കോടതിവിധി പോലീസിന്റെ തൊപ്പിയിലെ പൊന്‍തൂവല്‍ ആണ്. കേസ് നടത്തിപ്പിലെ ജാഗ്രത ആണ് ഇത് കാണിക്കുന്നത്. സ്ത്രീ സുരക്ഷയില്‍ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നു എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു