സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസ് സേനയില്‍ തുടരേണ്ട, പരിഷ്‌കരണത്തിന് സമയമായെന്ന് മുഖ്യമന്ത്രി

പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശരിയല്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നു. പൊലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. അവര്‍ പൊലീസിന്റെ ഭാഗമായി തുടരാന്‍ അര്‍ഹരല്ലെന്നും ഒരു വിട്ടുവീഴ്ചയും അക്കാര്യത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സേനയെ പരിഷ്‌ക്കരിക്കാനുള്ള സമയമായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് അപമാനമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി ചൂണ്ടിക്കാണിച്ചു. വിമര്‍ശനങ്ങളില്‍ പൊലീസ് അസ്വസ്ഥത കാണിക്കേണ്ടതില്ല. സദ്ഗുണങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്തവര്‍ സേനയില്‍ തുടരേണ്ട. എങ്ങനെയെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ഗവേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ മികച്ച സേനയാണ് കേരള പൊലിസ്. പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. കൊവിഡ് കാലത്തും പൊലിസിന്റെ പ്രവര്‍ത്തനം മാതൃകാപരം ആയിരുന്നു. ആധുനിക സാങ്കേതിക വിദ്യ പൊലിസ് നല്ല നിലയില്‍ ഉപയോഗിക്കുന്നുണ്ട്.

ഇലന്തൂര്‍ ഇരട്ട നരബലിക്കേസും പാറശാലയിലെ ഷാരോണ്‍രാജ് വധക്കേസും അന്വേഷിച്ച് കണ്ടെത്തുന്നതില്‍ പൊലീസ് മികച്ച പ്രകടനം കാഴ്ചവച്ചു. പൊലിസ് യശസ് നേടിയ ഘട്ടമാണിത്.എങ്ങനെയെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ഗവേഷണം നടത്തുന്നുണ്ട്. അതിനെയെല്ലാെ തരണം ചെയ്ത് ജോലി ചെയ്യുന്ന പൊലിസിനെ അഭിനന്ദിക്കുന്നവെന്നും പിണറായി വിജയന്‍ പറഞ്ഞു