പഠനച്ചെലവ് കണ്ടത്താന്‍ ഇനി കപ്പലണ്ടി വില്‍ക്കേണ്ട; വിനിഷയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് കളക്ടര്‍ കൃഷ്ണ തേജ

പഠനത്തിനുള്ള പണം കണ്ടെത്താന്‍ കപ്പലണ്ടി കച്ചവടം നടത്തുന്ന വിനിഷയ്ക്ക് സഹായവുമായി ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജ. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ വിനിഷ സ്വന്തം സ്‌കൂളിന് മുന്നിലാണ് കപ്പലണ്ടി കച്ചവടം നടത്തുന്നത്. വിനിഷയെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് കലക്ടറുടെ ഇടപെടല്‍.

വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തത് കൂടാതെ വാടക വീട്ടില്‍ താമസിക്കുന്ന വിനിഷയുടെ കുടുംബത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

വിനിഷയെ തന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയ കളക്ടര്‍ വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. പണമില്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും പഠനം മുടക്കരുതെന്ന് അറിയിക്കുകയും ചെയ്തു.
വീട്ടിലെ ബുദ്ധിമുട്ട് മൂലം പഠനത്തിന് പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് വിനിഷ സ്‌കൂളിന് മുന്നില്‍ കപ്പലണ്ടി കച്ചവടം തുടങ്ങിയത്.

വൈകിട്ട് ക്ലാസ് കഴിഞ്ഞയുടന്‍ യൂണിഫോമിലായിരുന്നു വില്‍പ്പന. അച്ഛന് കൂലിപ്പണിയാണ്. കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന അമ്മയ്ക്ക് കാലുവേദന വന്നതോടെ അമ്മയെ സഹായിക്കാനായാണ് വിനിഷ കച്ചവടം തുടങ്ങിയത്.