പെരിയാർ നദിയിൽ രാസമാലിന്യം കലര്‍ന്നതിനെ തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്നുള്ള ഭാഗങ്ങളിലാണ് കൂട്ടത്തോടെ ചത്ത മത്സ്യങ്ങളെ കണ്ടത്. ഏലൂർ-എടയാർ വ്യാവസായിക മേഖലയിലെ വ്യവസായശാലകളിൽ നിന്ന് മലിനജലം പുറന്തള്ളുന്നതായി ആരോപണം ഉയർന്നതിന് പിന്നാലെയാണ് സംഭവം.
പാതാളം ബണ്ടിന് സമീപത്തുനിന്നും താഴ്‌വാരത്തുനിന്നും വൻതോതിൽ ചത്തുപൊങ്ങിക്കിടക്കുന്ന മത്സ്യങ്ങളെ രാവിലെ കണ്ടെത്തുകയായിരുന്നു. ചേരാനല്ലൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കൂടുകൃഷിയിൽ ഏർപ്പെട്ടിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതാണ് റിപ്പോർട്ട്. കനത്ത മഴയെത്തുടർന്ന് ഇന്നലെ ബണ്ടിൻ്റെ ഷട്ടറുകൾ തുറന്നിരുന്നു. ഉടൻ തന്നെ പാതാളം ബണ്ടിന് സമീപമുള്ള നദികളിലെ ജലം കറുത്തതായി മാറി.
പാതാളം ബണ്ടിൻ്റെ മുകൾഭാഗത്തും താഴെയുമായി വ്യവസായ യൂണിറ്റുകളിൽ നിന്ന് മലിനജലം തുറന്നുവിട്ടതാണ് മത്സ്യങ്ങൾ ചത്തൊടുങ്ങാൻ കാരണമെന്നാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയിലാണ് അനധികൃതമായി മാലിന്യം തള്ളുന്നത്. 2024ൽ മാത്രം എട്ട് തവണയാണ് പെരിയാറിൽ മൽസ്യങ്ങൾ ചത്തൊടുങ്ങിയത്. കഴിഞ്ഞ നാല് മാസത്തിനിടെ നദി 15 തവണ കറുത്തതായി മാറിയെന്നും നാട്ടുകാർ ആരോപിച്ചു.
അനധികൃതമായി നദിയിൽ മാലിന്യം ഒഴുക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുമ്പോഴും അധികൃതര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മുളവുകാടിന് സമീപം പാതാളം മുതൽ പനമ്പുകാട് വരെയുള്ള ഭാഗങ്ങളിലാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്.
Read more









