ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടന പ്രത്രികയിലെ ഭൂരിപക്ഷം വാഗ്ദാനങ്ങളും നിറവേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിരലില്‍ എണ്ണാവുന്ന വാഗ്ദാനങ്ങള്‍ മാത്രമാണ് നിറവേറ്റാതെ പോയതെന്നും സര്‍ക്കാരിന്റെ നാല് വര്‍ഷത്തെ നേട്ടങ്ങള്‍ പ്രോഗ്രസ് റിപ്പോര്‍ട്ടായി ഇന്ന് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ കാര്യങ്ങള്‍ അറിയേണ്ടതാണെന്ന ധാരണയിലാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാട് വലിയ തോതില്‍ അറിയാതിരിക്കണം എന്ന നിര്‍ബന്ധം കേരളത്തിലെ ഒരു വിഭാഗത്തിന് ഉണ്ട് എന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി, കടക്കെണി, ഒരു പദ്ധതിയും നടപ്പാകുന്നില്ല, എല്ലാ പദ്ധതികളും അവതാളത്തില്‍ തുടങ്ങിയ അങ്ങേയറ്റം നിഷേധപരമായ പ്രചരണങ്ങള്‍ വലിയ തോതില്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം കേരളം കടക്കെണിയിലാണ് എന്ന പ്രചാരണത്തെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ഇക്കാര്യത്തില്‍ വസ്തുതയുടെ കണിക പോലുമില്ല എന്നതാണ് യഥാര്‍ത്ഥ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍ബിഐ റിപോര്‍ട്ട് പ്രകാരം കടവും വരുമാനവും തമ്മിലുള്ള അനുപാതം ഇതര സംസ്ഥാനങ്ങളേക്കാള്‍ മെച്ചമാണ്. 2022 -23 ല്‍ 35% , 23-24 ല്‍ 34% എന്നിങ്ങനെയാണ് കേരളത്തിന്റെ അനുപാതം. ചിട്ടയായ ധനകാര്യ മാനേജ്‌മെന്റ് കൊണ്ടാണ് ഇത് സാധിച്ചത്. കടക്കെണിയെ കുറിച്ച് ആളുകളെ വല്ലാതെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.