മുന്നണി പ്രവേശനം കോണ്‍ഗ്രസ് തള്ളിയതോടെ പുതിയ നീക്കവുമായി പി.സി തോമസ്; കേരള കോൺഗ്രസ് എം, പി.ജെ ജോസഫ് വിഭാഗവുമായി ലയിച്ചേക്കും

യുഡിഎഫ് മുന്നണിയില്‍ ചേരാനുള്ള താത്പര്യത്തെ കോണ്‍ഗ്രസ് തള്ളിയതോടെ പുതിയ നീക്കവുമായി പിസി തോമസിന്റെ കേരള കോണ്‍ഗ്രസ്. കേരള കോൺഗ്രസ് എം, പിജെ ജോസഫ് വിഭാഗവുമായി ലയിക്കാനാണ് പാർട്ടിയുടെ നീക്കം. നിലവിൽ ജോസഫ് വിഭാഗത്തിന് എതിർപ്പില്ലെന്നാണ് സൂചന. ശനിയാഴ്ച ചേരുന്ന ജോസഫ് വിഭാഗം ഹൈപവര്‍ കമ്മറ്റി യോഗത്തില്‍ പിസി തോമസ് വിഭാഗത്തിന്റെ ലയനം പ്രധാന അജണ്ടയാവും.

എന്നാൽ പിസി തോമസ് വിഭാഗത്തെ ലയിപ്പിക്കാന്‍ പിസി ജോസഫിന് വ്യക്തിപരമായി താല്പര്യമില്ല. സിറോ മലബാര്‍ സഭ നേതൃത്വത്തിന്റെയും യുഡിഎഫ് നേതൃത്വത്തിന്റെയും ആവശ്യത്തെ തുടര്‍ന്നാണ് ലയനത്തിന് സമ്മതം മൂളിയിരിക്കുന്നത്.  തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ പെട്ടെന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനവുമെടുക്കും. ലയന റിപ്പോര്‍ട്ടുകളെ പിസി തോമസ് ഇപ്പോള്‍ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല.

പുതിയൊരു പാര്‍ട്ടി മുന്നണിയിലേക്ക് വരുന്നതിനെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. എന്നാല്‍ ഏതെങ്കിലും നേതാക്കള്‍ കോണ്‍ഗ്രസിലേക്കോ മുന്നണിയിലെ മറ്റു പാര്‍ട്ടികളിലേക്കോ വരുന്നതിനെ എതിര്‍ക്കാനില്ല എന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രമുഖ കേരള കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെഎം ജോര്‍ജിന്റെയും പിടി ചാക്കോയുടെയും മക്കള്‍ യുഡിഎഫില്‍ ഉണ്ടായിരുന്നാല്‍ അത് മദ്ധ്യതിരുവിതാംകൂറില്‍ മുന്നണിയെ ശക്തിപ്പെടുത്തുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.

കെഎം ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ തന്നെ പിജെ ജോസഫിനോടൊപ്പമാണ്. പിസി തോമസ് കൂടി ഇനി വന്നാല്‍ ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ ക്ഷീണത്തെ മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളില്‍.

ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയിലുണ്ടായിരുന്നു എന്നതിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മോശം കാര്യവും പിസി തോമസിന് മേലില്ല എന്നതാണ് ജോസഫ് പക്ഷത്തിന്റെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് എന്ന ആദ്യ പേര് പിസി തോമസിനോടൊപ്പമാണ് ഇപ്പോഴുള്ളത്. പിസി തോമസിനെ ഒപ്പം കൂട്ടിയാല്‍ കേരള കോണ്‍ഗ്രസ് എം എന്ന പേര് കോടതി ജോസ് കെ മാണി വിഭാഗത്തിന് നല്‍കിയാല്‍ കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കുമെന്നതും ജോസഫ് വിഭാഗം പ്രതീക്ഷയോടെയാണ് കാണുന്നത്.