ലോക്‌സഭ സീറ്റ് സംബന്ധിച്ച പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം; അതൃപ്തി പരസ്യമാക്കി ബിഡിജെഎസ്

പത്തനംതിട്ട ലോക്‌സഭ സീറ്റ് സംബന്ധിച്ച പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ബിഡിജെഎസ്. ഇത് സംബന്ധിച്ച് ബിഡിജെഎസ് നേതൃത്വം ഇന്ന് ബിജെപി നേതൃത്വത്തെ പരാതി അറിയിക്കും. പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു പിസി ജോര്‍ജ്ജ് ബിഡിജെഎസിനെതിരെ ആരോപണം ഉന്നയിച്ചത്.

നിലവില്‍ ഡല്‍ഹിയിലുള്ള ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും. എന്‍ഡിഎയിലെ ധാരണ പ്രകാരം കേരളത്തില്‍ നാല് ലോക്‌സഭ സീറ്റുകളാണ് ബിഡിജെഎസിന്. കോട്ടയം മണ്ഡലത്തില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

താന്‍ പത്തനംതിട്ടിയില്‍ സ്ഥാനര്‍ഥിയാകരുതെന്ന് ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ ആരോപണം. താന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായി ചെറിയ നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

താന്‍ ലോകത്താരോടും സ്ഥാനാര്‍ഥിയാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. താന്‍ പത്തനംതിട്ടയില്‍നിന്നു മത്സരിക്കണമെന്ന് എന്‍ഡിഎയുടെ നേതാക്കള്‍ ആഗ്രഹിച്ചിരുന്നു. അവര്‍ ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരിച്ചത്. ഇത്രയും പേരുടെയും എതിര്‍പ്പുള്ളപ്പോള്‍ എന്തിനാണ് താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതെന്നും പിസി ചോദിച്ചു.

പിസി ജോര്‍ജിന് പകരം പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി അനില്‍ ആന്റണിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ അനില്‍ ആനറണിയെ അറിയുന്നവറില്ലെന്നും. എല്ലാവരെയും പരിചയപ്പെടുത്തി എടുക്കണം. ഓട്ടം കൂടുതല്‍ വേണ്ടിവരും. സ്ഥാനാര്‍ഥിയായിരുന്നെങ്കിള്‍ താന്‍ ഓടുന്നതിനേക്കാള്‍ കൂടുതല്‍ ഓടിയാല്‍ മാത്രമേ അനിലിനെ പരിചയപ്പെടുന്നതാന്‍ സാധിക്കുവെന്നും പിസി ജോര്‍ജ് പറഞ്ഞു.