പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിക്കുന്നു; സര്‍ക്കാരിന് എതിരെ കെ. മുരളീധരന്‍

വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാതെ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് കെ മുരളീധരന്‍ എം പി. എംഎല്‍എമാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസാണ് കേരളത്തിലേത്. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ നാടകം കളിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പി സി ജോര്‍ജിനെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഇന്നലെ വൈകിട്ട് ഈരാറ്റുപേട്ടയിലെ വസതിയിലും ബന്ധു വീടുകളിലും പൊലീസ് തിരച്ചില്‍ നടത്തിരുന്നു. പക്ഷേ ഫലമുണ്ടായില്ല. ഇന്നും തിരച്ചില്‍ തുടരുകയാണ്.

നാല് മണിക്കൂറോളം നീണ്ടു നിന്ന തിരച്ചിലുകള്‍ക്കൊടുവില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പി.സി ജോര്‍ജ് സ്വന്തം വാഹനം ഒഴിവാക്കി മറ്റൊരു കാറില്‍ വീട്ടില്‍ നിന്നും പോകുന്നത് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ പി സി ജോര്‍ജ് എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതേ തുടര്‍ന്നാണ് പരിശോധന ശക്തമാക്കുന്നത്. ജോര്‍ജിന്റെ മൊബൈല്‍ ഫോണും ബന്ധു വീടുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.

പി.സി ജോര്‍ജ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാനാണ് നീക്കം. വെണ്ണലയിലെ പ്രസംഗം പ്രകോപനപരമാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രസംഗം മതസ്പര്‍ദ്ധയ്ക്കും ഐക്യം തകരാനും കാരണമാകും. 153A, 295A എന്നീ വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമെന്ന പറയാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.

വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെയാണ് കോടതി തള്ളിയതി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. പിസി ജോര്‍ജ് തുടര്‍ച്ചയായി സമാനരീതിയിലുള്ള കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്ന് പൊലീസ് കോടതിയില്‍ വാദിച്ചു. പ്രസംഗത്തിന്റെ വീഡിയോയും പൊലീസ് കോടതിയില്‍ ഹജരാക്കിയിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ നടപടി.

Read more

വിദ്വേഷ പ്രസംഗം നടത്തിയതിന് ഈ മാസം 10ന് പാലാരിവട്ടം പൊലീസാണ് പിസി ജോര്‍ജിനെതിരെ കേസെടുത്തത്. വെണ്ണലയിലെ ഒരു ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോര്‍ജ് വിദ്വേഷപ്രസംഗം നടത്തിയത്. പി സി ജോര്‍ജിനെതിരെ തെളിവുകളുണ്ടെന്നും എന്നാല്‍ ഉടനെ അറസ്റ്റ് ചെയ്യില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചിരുന്നു.