ശശീന്ദ്രന് പിന്തുണ, പീഡന പരാതിയിൽ ഇടപെടില്ലെന്നും പി.സി ചാക്കോ

പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ. വിവാദത്തിൽ എൻസിപി പ്രതിരോധത്തിൽ അല്ലെന്നു ചാക്കോ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള പണമിടപാട് സംബന്ധിച്ച വിഷയത്തിലാണ് എ.കെ ശശീന്ദ്രന്‍ ഇടപെട്ടതെന്നും പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ ഒരിടത്ത് പോലും സ്ത്രീപീഡന വിഷയമാണെന്ന് ശശീന്ദ്രന്‍ പറയുന്നില്ലെന്നും പിസി ചാക്കോ പറഞ്ഞു. സംഭവം അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും ഇനിയുള്ള നടപടികള്‍ സംസ്ഥാന കമ്മീഷന്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും പി സി ചാക്കോ പറഞ്ഞു

യുവതി തനിക്ക് നേരിട്ട പീഡനത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതില്‍ എന്‍സിപി ഇടപെടില്ലെന്നും ചാക്കോ വ്യക്തമാക്കി. പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള സാമ്പത്തിക പ്രശ്നം പരിഹരിക്കാനാണ് മന്ത്രി ഇടപെട്ടത്. അത് നല്ല രീതിയില്‍ പരിഹരിക്കണമെന്നാണ് മന്ത്രി പറയുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട് എന്നും ചാക്കോ പറഞ്ഞു.