പഴയിടം പരമസാത്വികനായ തിരുമേനി; നന്മ നിറഞ്ഞ മനസ്; കലോത്സവ കലവറകളിലേക്ക് തിരിച്ചെത്തണം; വിവാദം തണുപ്പിക്കാന്‍ നേരിട്ട് വീട്ടിലെത്തി മന്ത്രി

സ്‌കൂള്‍ കലോത്സവത്തിലെ വെജിറ്റേറിയന്‍ ഭക്ഷണവിവാദം തണുപ്പിക്കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ വീട്ടിലെത്തി മന്ത്രി വി. എന്‍. വാസവന്‍. ചൂടായി കത്തി നില്‍ക്കുന്ന വിവാദം തണുപ്പിക്കാനാണ് മന്ത്രിയുടെ നീക്കം. മനുഷ്യനന്മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും സര്‍ക്കാര്‍ അദ്ദേഹത്തിനൊപ്പമുണ്ടെന്നും വാസവന്‍ ഉറപ്പ് പറഞ്ഞു. കലോത്സവ കലവറകളിലേക്ക് അദേഹം തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഓണത്തിനും വിഷുവിനും ഈസ്റ്ററിനുമെല്ലാം നല്ല പായസം ഉണ്ടാക്കിത്തന്നിട്ടുണ്ട്. മഹാമാരിയുടെ കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാന്‍ ഞങ്ങളോടൊപ്പംനിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകുമെന്നും വാസവന്‍ ചോദിച്ചു. സര്‍ക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കുണ്ടാക്കാനോ പോകില്ല. പരമസാത്വികനായ തിരുമേനിയാണ് പഴയിടം.

”മഹാമാരിയുടെ കാലത്ത് സന്മനസ്സ് കാണിച്ച തിരുമേനിയെ മാറ്റിനിര്‍ത്താനോ മറക്കാനോ കഴിയില്ല. തിരുമേനിയോടുള്ള ആത്മബന്ധം അത് മാത്രമല്ല. നിരവധി സന്ദര്‍ഭങ്ങളില്‍ അദ്ദേഹം അഭ്യര്‍ത്ഥന അനുസരിച്ച് പലര്‍ക്കായി സഹായം ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ വിവാഹത്തിന് ഭക്ഷണം നല്‍കിയിട്ടുണ്ട്. നന്മ നിറഞ്ഞ മനസ്സാണ് അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന് ഏതെങ്കിലും വിധത്തില്‍ വേദനയോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഞാനും പങ്കുചേരുന്നു. ഇനിയും ഏത് നല്ല കാര്യത്തിന്റെ മുന്‍പിലും അദ്ദേഹം വരും, ഒരിക്കലും സമൂഹത്തോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന മനസ്സല്ല തിരുമേനിയുടേത്”- മന്ത്രി വാസവന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രതിനിധി ആയല്ല മന്ത്രി കാണാന്‍ വന്നതെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പ്രതികരിച്ചു. വി.എന്‍. വാസവനെ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും പഴയിടം മോഹനന്‍ നമ്പൂതിരി വ്യക്തമാക്കി. സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായാണ് മന്ത്രി വാസവന്‍ പഴയിടത്തിന്റെ വീട്ടിലെത്തിയത്.