'രണ്ട് പേര്‍ അരികത്ത് വിളിച്ച് ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു'; ദുരനുഭവം വെളിപ്പെടുത്തി ദിവ്യ എസ്. അയ്യര്‍

ആറാം വയസ്സില്‍ രണ്ടുപേരില്‍നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശിശു സംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് കലക്ടര്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ അനുഭവം പങ്കുവച്ചത്.

രണ്ട് വ്യക്തികള്‍ വാത്സല്യപൂര്‍വം അരികത്ത് വിളിച്ച് ദേഹത്ത് സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും അരുതാത്തതെന്തോ ആണ് സംഭവിക്കുന്നതെന്ന് മനസ്സിലായതോടെ താന്‍ കുതറിയോടി രക്ഷപ്പെട്ടെന്നും കളക്ടര്‍ വെളിപ്പെടുത്തി.

‘രണ്ടു പുരുഷന്മാര്‍ വാത്സല്യത്തോടെ എന്നെ അടുത്തു വിളിച്ചിരുത്തി. എന്തിനാണവര്‍ തൊടുന്നതെന്നോ സ്‌നേഹത്തോടെ പെരുമാറുന്നതെന്നോ എനിക്കു തിരിച്ചറിയാനായില്ല. അവര്‍ എന്റെ വസ്ത്രമഴിച്ചപ്പോഴാണു വല്ലായ്മ തോന്നിയത്. അപ്പോള്‍ തന്നെ ഞാന്‍ ഓടി രക്ഷപ്പെട്ടു.’

‘മാതാപിതാക്കള്‍ തന്ന മാനസിക പിന്‍ബലം കൊണ്ടു മാത്രമാണ് ആ ആഘാതത്തില്‍ നിന്ന് രക്ഷ നേടാനായത്. പിന്നീട് ആള്‍ക്കൂട്ടങ്ങളില്‍ ചെന്നെത്തുമ്പോള്‍ ഞാന്‍ എല്ലാവരെയും സൂക്ഷിച്ചു നോക്കും, ആ രണ്ടു മുഖങ്ങള്‍ അവിടെ എവിടെയെങ്കിലുമുണ്ടോയെന്ന്’ ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.

നിഷ്‌കളങ്ക ബാല്യങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ഇത്തരത്തിലുളള ആഘാതങ്ങള്‍ അവരുടെ ജീവിതകാലം മുഴുവന്‍ വേട്ടയാടും. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവാന്മാരാക്കണം.പുരുഷന്റെ ലൈംഗികത ശരിയും സ്ത്രീകളുടെ ലൈംഗികത തെറ്റുമാണ് എന്ന പൊതുബോധമാണ് സമൂഹത്തിനുള്ളത്. അത്തരം ചിന്തകള്‍ മാറണം.

പെണ്‍കുട്ടികള്‍ക്ക് അവരുടെ ശരീരത്തെയും ലൈംഗികതയെപ്പറ്റിയും സംസാരിക്കാനുള്ള പൊതുസ്ഥലം ഇന്നും ഇല്ല. പ്രതിസന്ധികള്‍ തരണംചെയ്യാന്‍ കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളുടെ പിന്തുണയാണ് ആവശ്യം. തനിക്ക് അത് കിട്ടിയിട്ടുണെന്നും കളക്ടര്‍ വ്യക്തമാക്കി.