ക്രോസ് വോട്ട് ചെയ്തയാള്‍ കുലംകുത്തി: പന്ന്യന്‍ രവീന്ദ്രന്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്താള്‍ കുലംകുത്തിയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ആരാണിത് ചെയ്തതെന്ന് അറിഞ്ഞാല്‍ അവര്‍ കേരളരാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തരാകും.

കേരളത്തില്‍ നിന്ന് ഒരു വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചതെങ്കിലും അത് അപകടകരമാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ 140 എംഎല്‍എമാരില്‍ ഒരാളാണ് ദ്രൗപതിക്ക് വോട്ടു ചെയ്തത്. എന്നാല്‍ ഇതാരാണെന്ന് വ്യക്തമല്ല.

പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്കാണ് കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ബിജെപി-എന്‍ഡിഎ സഖ്യത്തിന് നിയമസഭയില്‍ ഒരു എംഎല്‍എ പോലുമില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ ഒരു എംഎല്‍എ ഇരു മുന്നണികളുടെയും പൊതു തീരുമാനത്തിന് വിരുദ്ധമായി ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തുവെന്നാണ് വ്യക്തമാകുന്നത്.

ജനതാദള്‍ എസ് ദേശീയ നേതൃത്വം ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജെഡിഎസ് കേരള ഘടകം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു ചെയ്യുക എന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

Read more

64.03 ശതമാനം വോട്ട് ദ്രൗപതിക്ക് ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. പ്രതിപക്ഷത്തെ 17 എംപിമാര്‍ മുര്‍മുവിന് അനുകൂല ക്രോസ് വോട്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.