തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ; സിപിഐയുടെ നാല് സീറ്റിലും സ്ഥാനാര്‍ത്ഥികളായി; തിരുവനന്തപുരത്ത് നാണക്കേടിന്റെ മൂന്നാം സ്ഥാനം വേണ്ടെന്ന നിര്‍ബന്ധ ബുദ്ധിയില്‍ പാര്‍ട്ടി

സിപിഐ ലോക്സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി. സംസ്ഥാനത്ത് സിപിഐയ്ക്ക് സീറ്റുള്ള നാല് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കടുത്ത പോരാട്ടത്തിനൊരുങ്ങി പാര്‍ട്ടി. തിരുവനന്തപുരത്ത് മൂന്നാം സ്ഥാനമെന്ന നാണക്കേട് മറികടക്കാന്‍ മുതിര്‍ന്ന നേതാവിനെ ഇറക്കാന്‍ സിപിഐ തീരുമാനിച്ചതും നിര്‍ണായക നീക്കമാണ്. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കാനുള്ള ജില്ലാ കമ്മിറ്റി നിര്‍ദേശം ചര്‍ച്ചകള്‍ക്കൊടുവില്‍ പാര്‍ട്ടി യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്.

ബിജെപി സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി വളരെ മുന്നേ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ തൃശൂരില്‍ വി.എസ്. സുനില്‍കുമാറിനെ ഇറക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ മുഖമായ രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമായ വയനാട് ദേശീയ നേതൃത്വത്തില്‍ നിന്ന് തന്നെ ആളെ ഇറക്കാനും പാര്‍ട്ടി തീരുമാനിച്ചു. ആനി രാജയാണ് വയനാട്ടിലെ സിപിഐ സ്ഥാനാര്‍ത്ഥി. മാവേലിക്കരയില്‍ സി എ അരുണ്‍കുമാറിനേയും പാര്‍ട്ടി കളത്തിലിറക്കും.

ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും 26-ാം തീയതിയായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുകയെന്നും സൂചനയുണ്ട്.

സിപിഐ നേതൃത്വത്തിന്റെ ഇടപെടലില്‍ ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരുവനന്തപുരത്ത് മത്സരിക്കാമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ സമ്മതിച്ചതെന്നതും പ്രധാനപ്പെട്ട കാര്യമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പന്ന്യനുമായി നടത്തിയ ചര്‍ച്ചകളാണ് പാര്‍ട്ടിയുടെ നിര്‍ദേശം മുതിര്‍ന്ന നേതാവ് അംഗീകരിക്കുന്നതില്‍ നിര്‍ണായകമായത്. ലോകസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും തലസ്ഥാനത്ത് മൂന്നാം സ്ഥാനത്താവുക എന്ന നാണക്കേടില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിക്കണമെന്നുമുള്ള കീഴ്ഘടകങ്ങളുടെ അടക്കം നിര്‍ദേശം മാനിച്ചാണ് ശക്തനായ മുതിര്‍ന്ന നേതാവിനെ തന്നെ കളത്തിലിറക്കാന്‍ സിപിഐ തയ്യാറായതിന് പിന്നില്‍.

തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന എക്സിക്യുട്ടീവ് ജില്ലാ കമ്മറ്റികള്‍ മുന്നോട്ടുവെച്ച് ലിസ്റ്റില്‍ നിന്നാണ് അന്തിമപട്ടിക ഉണ്ടാക്കിയിരിക്കുന്നത്. തിരുവനന്തപുരം സിപിഐ ജില്ലാ കമ്മിറ്റിയില്‍ നിന്ന് പന്ന്യന്റേയും മന്ത്രി ജി ആര്‍ അനിലിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായ പന്ന്യന്‍ രവീന്ദ്രനാണ് വിജയ സാധ്യതയെന്ന കണക്കുകൂട്ടലിലാണ് സിപിഐ പന്ന്യന്‍ രവീന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിശ്ചയിച്ചത്. പികെവിയുടെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ ജയിച്ചശേഷം സിപിഐക്ക് തിരുവനന്തപുരം കിട്ടിയിട്ടില്ല. 2009ല്‍ മത്സരിക്കാനില്ലെന്ന പന്ന്യന്‍ രവീന്ദ്രന്റെ നിലപാടിന് പാര്‍ട്ടി വഴങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി മണ്ഡലം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ് കടുത്ത പോരാട്ടത്തിന് സിപിഐ ഒരുങ്ങുന്നത്.