പാലാരിവട്ടം പാലം പുതുക്കി പണിതതിന്‍റെ ചെലവ് നല്‍കണം: 24.52 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരാർ കമ്പനിക്ക് സർക്കാരിന്റെ നോട്ടിസ്

പാലാരിവട്ടം പാലം പുതുക്കി പണിതതിന്റെ ചിലവ് ആവശ്യപ്പെട്ട് ആർഡിഎസ് കമ്പനിക്ക് സർക്കാരിന്റെ നോട്ടിസ്. കരാർ കമ്പനി 24.52 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ചട്ടപ്രകാരമാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്ന് മന്ത്രി ജി സുധാകരന്‍ പ്രതികരിച്ചു.

നിയമപ്രകാരം മൂന്ന് വർഷം തികയുന്നത് വരെയുള്ള ഏല്ലാ തകരാറുകളും പരിഹരിക്കേണ്ടത് നിർമാണ കമ്പനിയായ ആർഡിഎസ് പ്രൊജക്ട്സാണ്. 2019 ഒക്ടോബര്‍ 12 വരെയായിരുന്നു നിയമപ്രകാരമുള്ള ഡിഫക്റ്റ് ലൈബലിറ്റി കാലാവധി. ഇതിന് മുന്നോടിയായി തന്നെ ബലക്ഷയം കണ്ടെത്തിയതിനാല്‍ പാലം പുനര്‍നിര്‍മിക്കാന്‍ ചെലവ് വരുന്ന 24.52 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. പാലത്തിന്റെ പുനർനിർമാണം സർക്കാരിന് നഷ്ടമുണ്ടാക്കി. പാലം കൃത്യമായി നിർമിക്കുന്നതിൽ കമ്പനിക്ക് വീഴ്ച പറ്റി. കരാർ വ്യവസ്ഥ അനുസരിച്ച് നഷ്ടം നൽകാൻ കമ്പനിക്ക് ബാധ്യത ഉണ്ടെന്നും സർക്കാർ നോട്ടിസിൽ പറയുന്നു.

2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമാണം പൂർത്തിയാക്കിയ പാലത്തിന് ബലക്ഷയമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ അടച്ചിട്ടു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം തികയും മുൻപാണ് മേൽപ്പാലത്തിന് കേടുപാടുകൾ സംഭവിച്ചത്. കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ്സ് കോർപ്പറേഷന്റെ മേൽനോട്ടത്തിലായിരുന്നു പണികൾ നടന്നത്.