വരാൻ പോകുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും പാല ആവർത്തിക്കുമെന്ന് എം. സ്വരാജ്

പാലാ ഉപതിരഞ്ഞെടുപ്പ് ഫലം വരാൻ പോകുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ ഊർജ്ജമാകുമെന്ന് സിപിഎം നേതാവ് എം സ്വരാജ്. ദീർഘകാലമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന ഒരു മണ്ഡലം ഇടത് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നത് നല്ല സൂചനയാണെന്ന് പറഞ്ഞ സ്വരാജ് ഓരോ തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്നത് വ്യത്യസ്ത ഘടകങ്ങളാണെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അടുത്ത മാസം നടക്കാൻ പോകുന്ന അ‍ഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിര‍ഞ്ഞെടുപ്പിൽ അരൂ‌ർ മാത്രമാണ് സിപിഎമ്മിന്റെ സിറ്റിം​​ഗ് സീറ്റുള്ളത്. എങ്കിലും നിലവിലെ സാ​ഹചര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായി ജനങ്ങൾ ചിന്തിക്കുമെന്ന് സ്വരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഊ‌‌ർജ്ജസ്വലരായ സ്ഥാനാ‌ത്ഥികളെയാണ് രം​ഗത്തിറക്കിയിരിക്കുന്നതെന്ന് പറഞ്ഞ സ്വരാജ് ഇതിന്റെ ഫലം ഉറപ്പായും ലഭിക്കുമെന്ന് അവകാശപ്പെട്ടു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കാരണമാണ് തോറ്റത് എന്ന് പറഞ്ഞിട്ടില്ലെന്ന് കൂടി സ്വരാജ് വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ജനങ്ങൾക്കിടയിൽ വ്യാപകമായ തെറ്റിദ്ധാരണ പടർത്താൻ എതിരാളികൾക്ക് കഴിഞ്ഞു. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ തീരുമാനിച്ചു. തെറ്റിദ്ധാരണകൾക്ക്  രാഷ്ട്രീയത്തിൽ അധികം ആയുസില്ല, സ്വരാജ് പറയുന്നു.

ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞാൽ കോൺഗ്രസ് സന്തോഷിക്കുകയാണ് വേണ്ടതെന്നും സ്വരാജ് കൂട്ടിച്ചേ‌ർത്തു. കോൺഗ്രസിന്‍റെ വോട്ടാണ് പാലായിൽ ചോർന്നിരിക്കുന്നതെന്ന് പറഞ്ഞ സ്വരാജ്. യുഡിഎഫിന്‍റെ വോട്ടുകളാണ് ഇടതുസ്ഥാനാ‌ത്ഥിക്ക് ലഭിച്ചതെന്ന് അവകാശപ്പെട്ടു.