പാലാ ഉപതിരഞ്ഞെടുപ്പ്; എന്‍. ഹരി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റ്‌ എന്‍. ഹരി  മത്സരിക്കും. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇന്നലെ രാത്രി വൈകിയാണ്‌ ഹരിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്‌. ഇതോടെ മൂന്നു മുന്നണികള്‍ക്കും പാലായില്‍ സ്ഥാനാര്‍ത്ഥികളായി.

പാലായില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഹരിയായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. അന്ന്‌ 24,821 വോട്ട്‌ നേടാന്‍ കഴിഞ്ഞു. യുവമോര്‍ച്ചയിലൂടെ പൊതുരംഗത്തെത്തിയ ഹരി യുവമോര്‍ച്ച പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ്‌, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌, സംസ്‌ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവെയാണു ജില്ലാ പ്രസിഡന്റായി നിയമിതനായത്‌. 10 വര്‍ഷം പള്ളിക്കത്തോട്‌ പഞ്ചായത്തംഗമായിരുന്നു. 2006- ല്‍ വാഴൂര്‍ നിയോജകമണ്ഡലത്തില്‍ ബി.ജെ.പി സ്‌ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കോട്ടയം ആനിക്കാട്‌ തെക്കേപ്പറമ്പില്‍ പി.കെ. നാരായണന്‍ നായര്‍- സി.ആര്‍. സരസമ്മ ദമ്പതികളുടെ മകനാണ്‌ ഹരി. ഭാര്യ: കെ.എസ്‌.സന്ധ്യമോള്‍, മക്കള്‍: അമൃത, സംവൃത.

കഴിഞ്ഞ വെള്ളിയാഴ്‌ച ചേര്‍ന്ന എന്‍.ഡി.എ. യോഗം മൂന്നു പേരുകളാണ്‌ ബി.ജെ.പി. കേന്ദ്രസമിതിക്കു സമര്‍പ്പിച്ചിരുന്നത്‌. എന്‍.ഡി.എയുടെ പാലാ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ആറിനു വൈകിട്ട്‌ മൂന്നിനു പാലായില്‍ ചേരും.