മാണി സി. കാപ്പന്റെ ലീഡ് കുറയുന്നു, 2247 വോട്ടുകൾക്ക് മുന്നിൽ

പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ കുതിപ്പ് തുടരുന്നു. പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 2247   വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി.കാപ്പനുള്ളത്‌.

വോട്ടെണ്ണല്‍ പൂര്‍ത്തിയായ ഏഴ് പഞ്ചായത്തിലും എല്‍.ഡി.എഫാണ് മുന്നില്‍. ഇനി അഞ്ച്പഞ്ചായത്തുകളിലെയും പാലാ നഗരസഭയിലേയും വോട്ട് മാത്രമാണ് എണ്ണാനുള്ളത്. രാമപുരം, കടനാട്, മേലുകാവ്, ഭരണങ്ങാനം, മൂന്നിലവ്, തലനാട്, തലപ്പാലം എന്നീ പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണിയത്. കരൂര്‍, മൂത്തോലി, പാലാ, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം പഞ്ചായത്തുകളിലെ ഫലമാണ് ഇനി പുറത്തുവരാനുള്ളത്. മൊത്തമുള്ള 13 പഞ്ചായത്തുകളിൽ എട്ടിടത്തും ഇടതുമുന്നണി തരംഗം ആഞ്ഞടിച്ചപ്പോൾ മുത്തോലി പഞ്ചായത്തിൽ മാത്രമാണ് യു ഡി എഫിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. മുത്തോലിയിൽ 572 വോട്ടിന്റെ ലീഡാണ് യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിന് നേടാൻ കഴിഞ്ഞത്. പാലാ നഗര സഭയിലും യു ഡി എഫിന് ലീഡ് നേടാൻ കഴിഞ്ഞു.യു ഡി എഫിലെ ഭിന്നത തനിക്ക് ഗുണം ചെയ്തുവെന്ന് എൽ ഡി എഫ് സ്ഥാനാർഥി മാണി സി കാപ്പൻ പറഞ്ഞു.

പോസ്റ്റല്‍ വോട്ടുകളിലടക്കം വോട്ടെണ്ണലിന്റെ ഇതുവരെയുള്ള ഒരു ഘട്ടത്തില്‍ പോലും യു ഡി എഫ് സ്ഥാനാർഥി ജോസ് ടോമിന് മുന്നിലെത്തനായിട്ടില്ല. തുടക്കം മുതല്‍ നേരിയ ലീഡിന് മുന്നേറി മാണി സി.കാപ്പന്‍ ഓരോ റൌണ്ട് കഴിയുന്തോറും ലീഡ് വര്‍ധിപ്പിച്ച്‌ക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ വോട്ട് മറിച്ചെന്ന ആരോപണവുമായി ജോസ് ടോം രംഗത്തെത്തിയിട്ടുണ്ട്. ആദ്യം വോട്ടെണ്ണിയ രാമപുരത്തെ ഫലം പുറത്ത് വന്നയുടന്‍ വോട്ട് മറിച്ചെന്ന ആരോപണവുമായി രംഗത്തെത്തി. കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം,  ജോസ് കെ മാണി വിഭാഗം വോട്ട് മറിച്ചെന്ന ആരോപണവുമായി പി.ജെ.ജോസഫും രംഗത്തെത്തിയിട്ടുണ്ട്.

പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്‌. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്.  15 പോസ്റ്റല്‍ വോട്ടുകളില്‍ മൂന്നെണ്ണം അസാധുവാണ്. വോട്ടിനോടൊപ്പമുള്ള ഡിക്ലറേഷന്‍ ലഭിക്കാത്തതിനാലാണ് അസാധുവായത്. ആറ് വീതം വോട്ടുകളും എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ചു.

14 സര്‍വീസ് വോട്ടുകളിലും മൂന്നെണ്ണം അസാധുവായി. സര്‍വീസ് വോട്ടുകളില്‍ മാണി സി.കാപ്പന് ആറും ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് രണ്ടും ടോം ജോസിന് ഒന്നും വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രന്‍ സി.ജെ.ഫിലിപ്പിന് ഒരു വോട്ടും ഒരു വോട്ട് നോട്ടക്കുമാണ് ലഭിച്ചത്.

13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക.  അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളെണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണാനുള്ള വിവി പാറ്റ് യന്ത്രങ്ങള്‍ തീരുമാനിക്കുക.

വോട്ടെണ്ണലിന്റെ മുന്നോടിയായി യുഡിഎഫ്,  എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പള്ളികളിലെത്തി പ്രാര്‍ഥന നടത്തി. പതിനായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസിലെ തര്‍ക്കം തനിക്ക് അനുകൂലമായി. ഇടതുമുന്നണിയുടെ മുഴുവന്‍ വോട്ടുകളും പോള്‍ ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.