ഇനിയും വേദനിപ്പിക്കാന്‍ നോക്കേണ്ട; കോണ്‍ഗ്രസിലെ അപമാനം ഇനി സഹിക്കേണ്ട; കരുണാകര സ്മാരകത്തിന് കല്ലുവെയ്ക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ലെന്ന് പത്മജ

തന്നെ ഇനിയും ആരും വേദനിപ്പിക്കാന്‍ നോക്കേണ്ടെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ നിന്ന് അനുഭവിച്ച അപമാനം ഇനി സഹിക്കേണ്ട കാര്യമില്ല. അച്ഛന്‍ വളര്‍ത്തിയ ആളുകള്‍ ആണ് എന്നെ വേദനിപ്പിച്ചത്. അച്ഛന്റെ അവസാന കാലത്തു എത്ര മാത്രം ഒറ്റപ്പെടലും വിഷമവും സഹിച്ചത് കണ്ട ആളാണ് ഞാന്‍.

അദ്ദേഹം മരിച്ചിട്ടു 14 കൊല്ലമാകുന്നു. സര്‍ക്കാര്‍ തന്ന സ്ഥലത്തു ഒരു കല്ല് വെക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ല. അവിടെ തല്‍ക്കാലം ഒന്നും ചെയ്യണ്ട എന്നായിരുന്നു ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത്. ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും നിലപാടിനൊപ്പം ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പക്ഷത്താണ് താന്‍ നിലകൊള്ളുന്നതെന്നും പത്മജ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ നിലപാടുകളെ പിന്‍തുണച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും പ്രത്യേകം നന്ദി. .എന്റെ വിഷമങ്ങള്‍ ഞാന്‍ പറയുമ്പോള്‍ അത് കേള്‍ക്കാന്‍ തയ്യാറാവാത്തത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല . കുറ്റം പറഞ്ഞാലും ഇപ്പോള്‍ അത് പ്രശ്‌നമായി ഞാന്‍ കാണുന്നുമില്ല.എന്റെ ചേട്ടന്‍ കുറ്റം പറയുമ്പോള്‍ അത് എന്റെ രക്തമാണെന്ന് എനിക്കറിയാം . പറഞ്ഞോട്ടെ. പക്ഷേ അദ്ദേഹം ഇതിനു മുന്നേ രണ്ടു മൂന്നു പാര്‍ട്ടികളില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചപ്പോള്‍ അതൊന്നും വിമര്‍ശിക്കാന്‍ ഞാന്‍ മുതിര്‍ന്നിരുന്നില്ല പാര്‍ട്ടിയില്‍ നിന്ന് ഏറ്റ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എനിക്ക് ഒരു തീരുമാനമെടുക്കാന്‍ പാടില്ലേ ? അതോ ഒരു സ്ത്രീ എന്ന നിലയില്‍ അതിന് അവകാശമില്ലന്നാണോ? എന്നെ നന്നായി അറിയുന്ന ആളുകള്‍ എന്നെ ഒന്നും പറയുന്നില്ല എന്നത് ഞാന്‍ ശ്രദ്ധിച്ചു . സംസ്‌കാര ശൂന്യമായി പ്രതികരിക്കുന്നതിനെതിരെ ഞാന്‍ പ്രതികരിക്കില്ല .എന്നെ ഇനിയും ആരും വേദനിപ്പിക്കാന്‍ നോക്കണ്ട .കോണ്‍ഗ്രസില്‍ നിന്ന് ഞാന്‍ അനുഭവിച്ച അപമാനവും ഇനി എനിക്ക് സഹിക്കേണ്ട കാര്യം ഉണ്ടാവില്ല എന്റെ അച്ഛന്‍ വളര്‍ത്തിയ ആളുകള്‍ ആണ് എന്നെ വേദനിപ്പിച്ചത് .എന്റെ അച്ഛന്‍ അവസാന കാലത്തു എത്ര മാത്രം ഒറ്റപ്പെടലും വിഷമവും സഹിച്ചത് കണ്ട ആളാണ് ഞാന്‍ . അദ്ദേഹം മരിച്ചിട്ടു 14 കൊല്ലമാകുന്നു .ഗവണ്മെന്റ് തന്ന സ്ഥലത്തു ഒരു കല്ല് വെക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ല. അവിടെ തല്ക്കാലം ഒന്നും ചെയ്യണ്ട എന്നായിരുന്നു ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞത് . ഭാരതത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും നിലപാടിനൊപ്പം ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പക്ഷത്താണ് ഞാന്‍ നിലകൊള്ളുന്നത്.