വെച്ചൂര്‍ പശുക്കളുടെ സ്‌നേഹത്തില്‍ തീര്‍ത്ത പത്മശ്രീ

വംശനാശ ഭീഷണിയുടെ വക്കില്‍ നിന്നിരുന്ന കേരളത്തിലെ നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് നേതൃത്വം വഹിച്ച ഡോ. ശോശാമ്മ ഐപ്പിന് 80ാം വയസില്‍ പത്മശ്രീ തിളക്കം.

കേരളത്തിന്റെ സ്വന്തം ജനുസ്സായ വെച്ചൂര്‍ പശു അന്യം നിന്ന് പോയപ്പോള്‍ അവയെ സംരക്ഷിക്കുന്നതിനായി 1989ല്‍ ശോശാമ്മ ഐപ്പിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടെ ഡോക്ടര്‍മാര്‍ മുന്നിട്ടിറങ്ങി. ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് വെച്ചൂര്‍ പശു ജനുസ്സിന് പുനര്‍ജന്മം ലഭിച്ചത്.

ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു എങ്കിലും വെച്ചൂര്‍ പളുക്കളുടെ സംരക്ഷണത്തിനും അവയുടെ വംശ ശുദ്ധി ഉറപ്പു വരുത്തിന്നതിനും ശോശാമ്മ ടീച്ചറുടെ നേതൃത്വത്തില്‍ വെച്ചൂര്‍ പശു കണ്‍സര്‍വേഷന്‍ ട്രസ്റ്റ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെയും ഐക്യരാഷ്ട്ര സംഘടനയുടെ വികസന പ്രോജക്ടിന്റെയും അംഗീകാരവും ശോശാമ്മ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു.

മണ്ണുത്തിയില്‍ താമസിക്കുന്ന ശോശാമ്മ ടീച്ചര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മൂവായിരത്തിലധികം കര്‍ഷകര്‍ക്ക് വെച്ചീര്‍ പശു സംരക്ഷണ ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. കാഞ്ഞിരമറ്റത്ത് ട്രസ്റ്റിന്‍രെ കീഴില്‍ ലിക്വിഡ് സെമന്‍ നല്‍കുന്ന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

വെച്ചൂര്‍ പശു സംരക്ഷണ സമിതിയുമായി മുന്നോട്ടു പോകുമ്പോള്‍ അന്ന ഇന്ത്യയില്‍ 26 അംഗീകൃത കന്നുകാലി ജനുസ്സുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരു ബ്രീഡ് പോലും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു സാഹചര്യത്തിലാണ് വെച്ചൂര്‍ പശുവിനെ ഉയര്‍ത്തികൊണ്ട് വന്നത് എന്ന് ശോശാമ്മ ടീച്ചര്‍ പറയുന്നു. അന്നത്തെ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ. ശൈലാസ് പിന്തുണയേകിയിരുന്നു. പിന്നീട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ പിന്തുണയും ഗ്രാന്റും ലഭിച്ചുവെന്നും ശോശാമ്മ ഐപ്പ് വ്യക്തമാക്കി. കാര്‍ഷിക സര്‍വകലാശാലയിലെ റിട്ട. പ്രഫസര്‍ ഡോ.എബ്രഹാം വര്‍ക്കിയാണ് ശോശാമ്മ ഐപ്പിന്റെ ഭര്‍ത്താവ്. ഡോ. മിനി, ജോര്‍ജ് എന്നിവരാണ് മക്കള്‍.