ഇന്ത്യയുടെ ശത്രുക്കള്‍ ക്രിസ്ത്യാനികളെന്ന് പറഞ്ഞ വിചാരധാര തള്ളിക്കളയുമോ? ക്രിസ്ത്യന്‍ സമൂഹത്തിലുള്ളവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണിത്: മുഹമ്മദ് റിയാസ്

ഭവനസന്ദര്‍ശനം നടത്തുന്ന ബി ജെ പി നേതാക്കള്‍ക്ക് ആളുകള്‍ വിചാരധാര വായിച്ചാണ് മറുപടി നല്‍കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വിചാരധാര നിഷേധിക്കാന്‍ ബിജെപി തയ്യാറുണ്ടോയെന്ന് ചോദിച്ച അദ്ദേഹം ഗ്രഹാം സ്റ്റെയ്‌നെ ആക്രമിച്ചവരെ ബിജെപി തള്ളിപ്പറഞ്ഞില്ലെന്നും പറഞ്ഞു. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. ഈ വിചാരധാരയുടെ ആശയത്തില്‍ പ്രചോദിതമായിട്ടാണ് രാജ്യത്ത് ക്രിസ്ത്യാനികള്‍ക്ക് എതിരെ ആക്രമണങ്ങള്‍ നടക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിലുള്ളവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള അവസരമാണിത്. അക്രമികള്‍ക്കെതിരെ കേസെടുക്കാന്‍ പോലും പലയിടത്തും പൊലീസ് തയാറാവുന്നില്ലെന്നും റിയാസ് വിമര്‍ശിച്ചു.

ക്രൈസ്തവ വിശ്വാസികളുടെ ഭവന സന്ദര്‍ശനം പോലുള്ള പരിപാടികള്‍ തുടരാനാണ് ബിജെപി ആലോചിക്കുന്നത്. ഇതിലൂടെ 2019 ല്‍ കിട്ടാതിരുന്ന സീറ്റുകള്‍ പിടിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. കേരളത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഭവന സന്ദര്‍ശനം നടത്തുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമടക്കം ഈസ്റ്റര്‍ ആശംസകളുമായി ബിജെപി നേതാക്കള്‍ സജീവമായിരുന്നു.

അതേസമയം, ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച സ്‌നേഹ യാത്ര വന്‍ വിജയമെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തല്‍. അരമനകളില്‍ നിന്നും വിശ്വാസികളുടെ വീടുകളില്‍ നിന്നും വലിയ സ്വീകരണം കിട്ടിയത് മാറ്റത്തിന്റെ തെളിവാണെന്ന് നേതാക്കള്‍ പറയുന്നു. സ്‌നേഹ യാത്രയുടെ തുടര്‍ച്ചയായി വിഷു നാളില്‍ സമീപത്തെ വീടുകളിലെ ക്രൈസ്തവ വിശ്വാസികളെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും വീടുകളിലേക്ക് ക്ഷണിക്കും.

റബറിന്റെ താങ്ങുവില ഉയര്‍ത്തണമെന്ന ക്രൈസ്തവ സഭയുടെ ആവശ്യങ്ങളില്‍ വൈകാതെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കും.