ഇടതുപക്ഷത്തിന് നല്‍കുന്ന വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ്; ബിജെപിക്ക് നേട്ടമുണ്ടാകില്ല; രാഹുലിനെയും കെസി വേണുഗോപാലിനെയും പരിഹസിച്ച് പി രാജീവ്

കേരളത്തിന്റെ കോണ്‍ഗ്രസിന്റെ ഏക ലക്ഷ്യം ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്നത് മാത്രമാണെന്ന് മന്ത്രി പി രാജീവ്. ബിജെപിയെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന, ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന കര്‍ണാടകയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമായിരുന്നല്ലോ.

ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ ജയിച്ചാല്‍ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ബിജെപിക്ക് നല്‍കേണ്ടിവരുമെന്നറിഞ്ഞിട്ടും അദ്ദേഹത്തെ ഇവിടെ മത്സരിപ്പിക്കുമായിരുന്നോ കേരളത്തിലെ മതനിരപേക്ഷ മനസ് ചിന്തിക്കുന്നത് ബിജെപിക്ക് ഇവിടെ സീറ്റ് നല്‍കരുതെന്നാണ്.

പക്ഷേ ഇന്നത്തെ കോണ്‍ഗ്രസുകാര്‍ നാളെ ബിജെപി ആകുന്ന കാലത്ത് കോണ്‍ഗ്രസിന് കുത്തിയാല്‍ ആ വോട്ടിന്റെ സുരക്ഷിതത്വമെന്താണ്. ഇടതുപക്ഷത്തിന് ജനങ്ങള്‍ നല്‍കുന്ന വോട്ട് ഒരു ഫിക്‌സഡ് ഡെപ്പോസിറ്റാണ്. നിങ്ങള്‍ക്കോര്‍മ്മയില്ലേ ത്രിപുരയില്‍ നിന്നുള്ള അന്നത്തെ രാജ്യസഭാംഗം, സിപിഎം നേതാവ് ഝര്‍നാ ദാസിനെ അമിത് ഷാ നേരിട്ട് ബിജെപിയിലേക്ക് ക്ഷണിച്ചപ്പോള്‍ നല്‍കിയ മറുപടി കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ ഞാന്‍ ഒറ്റക്കേ ഉള്ളൂ എങ്കില്‍ അക്കാലത്തും ജനങ്ങളെ അണിനിരത്തി ബിജെപിക്കെതിരെ പൊരുതുമെന്ന ആ മറുപടിയാണ് ഇടതുപക്ഷത്തിന്റെ ഉറപ്പെന്നും പി രാജീവ് പറഞ്ഞു.