'ചിന്തയെ അടിക്കാന്‍ സുരേന്ദ്രന്‍ വരട്ടെ, അപ്പോള്‍ കാണാം'; പ്രസ്താവന അധമസംസ്‌കാരത്തിന്റെ ഭാഗമെന്ന് പി.കെ ശ്രീമതി

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പികെ ശ്രീമതി. ചിന്താ ജെറോമിനെ നിന്ദ്യവും മ്ലേച്ഛവുമായ ഭാഷയില്‍ അധിക്ഷേപിച്ച ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മാപ്പ് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കെ.സുരേന്ദ്രന്റെ പ്രസ്താവന അധമ സംസ്‌കാരത്തിന്റെ ഭാഗമാണ്. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന ബിജെപി നേതാവിന്റെ നിലപാടിനെതിരെ കേരളീയ സമൂഹം ശക്തിയായി പ്രതിഷേധിക്കണം. ചിന്തയെ അടിക്കാന്‍ സുരേന്ദ്രന്‍ ഇങ്ങോട്ട് വരട്ടെ, അപ്പോള്‍ കാണാമെന്ന് പി.കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു

ഒരു പെണ്‍കുട്ടിയെക്കുറിച്ച് ഇത്രയും നിന്ദ്യവും അധിക്ഷേപകരവുമായ പ്രസ്താവന നടത്തിയ സുരേന്ദ്രന്‍ എത്ര തരംതാണ ചെളിക്കുണ്ടിലാണ് പതിച്ചിരിക്കുന്നതെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്. സുരേന്ദ്രന്റെ അഭിപ്രായം ബി ജെ പി നിലപാട് ആണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. ഇതിനെതിരെ കേരളീയ സ്ത്രീ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ശ്രീമതി ആഹ്വാനം ചെയ്തു.

Read more

കഴിഞ്ഞ ദിവസം കോഴിക്കോട് പത്രസമ്മേളനം നടത്തുന്നതിനിടെ മൂത്രത്തില്‍ ചൂലുമുക്കി ചിന്ത ജെറോമിനെ അടിക്കണമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും സുരേന്ദ്രന്‍ അധിക്ഷേപിച്ചു. ഇതിനെതിരെയാണ് ശ്രീമതി രംഗത്തെത്തിയത്.