"ശരിയും തെറ്റും പാർട്ടി തീരുമാനിക്കും": വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി പി. കെ ശശി

തിരഞ്ഞെടുപ്പിൽ ഷൊർണ്ണൂരിൽ നിന്ന് വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി പി.കെ ശശി. തന്റെ ശരിയും തെറ്റും പാർട്ടി തീരുമാനിക്കുമെന്നായിരുന്നു ലൈംഗികപീഡന ആരോപണത്തെ കുറിച്ച്‌ പി.കെ ശശി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. പാർട്ടി തെറ്റ് ചൂണ്ടിക്കാണിച്ചാൽ അത് പൂർണമായും അംഗീകരിക്കുമെന്നും രാഷ്ട്രീയ ജിവിതത്തിൽ നിരാശപ്പെടേണ്ടതൊന്നും ചെയ്തിട്ടില്ലെന്നും ശശി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.ബി രാജേഷിനെ തോൽപ്പിക്കാൻ വോട്ട് മറിച്ചെന്ന ആരോപണവും ശശി തള്ളി. ജീവിതത്തിൽ ഇതേ വരെ ആരെയും ഒറ്റു കൊടുത്തിട്ടില്ലെന്നും ശശി പറഞ്ഞു. ആരെയും ചതിച്ചിട്ടില്ലെന്നും നാളെ ആരെയും ചതിക്കില്ലെന്നും പി.കെ ശശി പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് എതിരെ പ്രവർത്തിച്ചു എന്ന ആരോപണവും ശശി നിഷേധിച്ചു. തനിക്ക് സി.പി.ഐ വിരോധമില്ലെന്നും ഇടത് ഐക്യത്തിന് വേണ്ടിയാണു പ്രവർത്തിച്ചതെന്നും ശശി അവകാശപ്പെട്ടു.