കേരളത്തിലെ ജനത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അപമാനിക്കുന്നു; അമിത് ഷാ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിനെതിരെയുള്ള പ്രസ്താവന കേന്ദ്ര ആഭ്യന്തരമന്ത്രി പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അമിത് ഷാ കേരളത്തിലെ ജനത്തെ അപമാനിക്കുകയാണ്. അമിത് ഷാ ജനത്തെ വ്യക്തിഹത്യ നടത്തുകയാണ്. അമിത് ഷായുടെ പ്രസ്താവനയില്‍ യുഡിഎഫ് മൗനം പാലിക്കുന്നു. കേരളത്തിലെ ജനത്തിനെ അപഹാസ്യമാക്കുന്ന നിലപാടിന് ചൂട്ടു കത്തിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും റിയാസ് പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. അമിത് ഷായുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി കേരളത്തില്‍ എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ട്. കേരളം എന്താണ്, കര്‍ണാടക എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ എന്ത് അപകടമാണ് അമിത് ഷായ്ക്ക് കാണാനായതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് അമിതാഷയുടെയും കൂട്ടരുടേയും ശ്രമം. കേരളത്തില്‍ എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ കര്‍ണാടകയിലെ സ്ഥിതി അങ്ങനെയല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ അത്തരം നീക്കങ്ങള്‍ നടക്കാത്ത ഒരിടം കേരളമാണ്. മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വര്‍ഗീയതയ്‌ക്കെതിരെ ജീവന്‍ കൊടുത്ത് പോരാടിയവരാണ് ഈ മണ്ണിലുള്ളത്. അത് മനസിലാക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.