അനന്തുവിന്റെ ആത്മഹത്യ ദേശീയ തലത്തിൽ ചർച്ചയാക്കി പ്രതിപക്ഷം; ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, ആർഎസ്എസിനെ പ്രതിചേർക്കാത്തതിൽ വിമർശനം

അനന്തു അജിയുടെ ആത്മഹത്യ ദേശീയ തലത്തിൽ ചർച്ചയാക്കി കോൺഗ്രസ്. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് ദിവസങ്ങൾക്ക് മുൻപ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്.

കേസിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആർഎസ്എസിനെയോ നേതാക്കളെയോ പ്രതിചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് വിഷയം ദേശീയ തലത്തിൽ കോൺഗ്രസ് ചർച്ചയാക്കുന്നത്. കേരളത്തിലെ സർക്കാരിന് ആർഎസ്എസിനെ ഭയമാണെന്നും, കേസെടുത്ത് അന്വേഷണം വേണമെന്നും കോൺ​ഗ്രസ് നേതാവ് പവൻ ഖേര ആവശ്യപ്പെട്ടു. എഫ്ഐആറിൽനിന്ന് ആർഎസ്എസിനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണണ് സംസ്ഥാന സർക്കാരിനെതിരെ എഐസിസി നിലപാട് കടുപ്പിക്കുന്നത്.

Read more

ചൂഷണം ചെയ്ത ആളിൻറെ വ്യക്തമായ സൂചന നൽകിയിട്ടും പോലീസ് അവഗണിച്ചു. പ്രധാനമന്ത്രിയടക്കം വളർന്നു വന്ന ആർഎസ്എസ് ശാഖകളിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണ്. കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പവൻ ഖേര ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ആർഎസ്എസ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കുറിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടിരുന്നു.